ഗാസയിൽ മരണം 35,000 കടന്നു
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 35,000 കടന്നതിനിടെ രക്തച്ചൊരിച്ചിൽ തടയാനുള്ള നീക്കങ്ങൾ ശക്തമാക്കി യു.എസ്.
തെക്കൻ നഗരമായ റാഫയിലെ കരയാക്രമണത്തിൽ നിന്ന് പിന്മാറിയാൽ ഗാസയിലെ ഹമാസ് തലവൻ യഹ്യാ സിൻവാറിനെ പിടികൂടാൻ സഹായിക്കാമെന്ന് യു.എസ് ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എ ഇസ്രയേലിനെ അറിയിച്ചു.
സിൻവാർ എവിടെയുണ്ടെന്ന രഹസ്യവിവരങ്ങൾ ശേഖരിച്ച് നൽകാമെന്ന് സി.ഐ.എ തലവൻ വില്യം ബേൺസ് വ്യക്തമാക്കി. മിഡിൽഈസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ബേൺസ് ഗാസയിലെ വെടിനിറുത്തലിന് സജീവമായി ഇടപെടുന്നുണ്ട്.
ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് സിൻവാർ. ഇയാൾ ഖാൻ യൂനിസിൽ ഹമാസിന്റെ ഭൂഗർഭ തുരങ്ക ശൃംഖലയിൽ ഒളിവിലുണ്ടെന്നാണ് സൂചന. ഇയാളെ വധിക്കുക ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമാണ്.
അതേസമയം, റാഫയുടെ കിഴക്കൻ മേഖലകളിൽ നിന്ന് മദ്ധ്യ ഭാഗത്തേക്ക് കടന്നുകയറാനുള്ള ശ്രമത്തിലാണ് ഇസ്രയേലി ടാങ്കുകൾ. ഈ പ്രദേശങ്ങളിൽ നിന്ന് ആയിരങ്ങളുടെ പലായനം തുടരുകയാണ്.
ആണവ ഭീഷണി
ഇസ്രയേലിനെതിരെ ആണവ ഭീഷണിയുമായി ഇറാൻ. രാജ്യത്തിന്റെ നിലനിൽപിന് ഇസ്രയേൽ ഭീഷണി ആയാൽ ആണവായുധ നയം മാറ്റുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ ഉപദേഷ്ടാവ് കമാൽ ഖറാസി പറഞ്ഞു. ഏപ്രിലിൽ സിറിയയിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തത് ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷത്തിന് കാരണമായിരുന്നു.
ഹമാസ് ബന്ദികളെ വിട്ടയയ്ക്കാൻ തയാറാണെങ്കിൽ ഗാസയിൽ നാളെത്തന്നെ വെടിനിറുത്തൽ സാദ്ധ്യമാകും. തീരുമാനിക്കേണ്ടത് അവരാണ്.
- ജോ ബൈഡൻ, യു.എസ് പ്രസിഡന്റ്
വടക്കൻ ഗാസയിലും ആക്രമണം
വടക്കൻ ഗാസയിലെ ജബലിയയിൽ വീണ്ടും ഇസ്രയേൽ കടന്നുകയറ്റം
ബോംബാക്രമണങ്ങളിൽ 19 മരണം
നീക്കം ഹമാസിന്റെ പുനഃസംഘടന തടയാൻ
ഗാസ സിറ്റിയിൽ 30 തീവ്രവാദികളെ വധിച്ചെന്ന് ഇസ്രയേൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |