ന്യൂഡൽഹി: ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് നവജാതശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമ അറസ്റ്റിൽ. ഡോക്ടർ നവീൻ കിച്ചിയാണ് അറസ്റ്റിലായത്. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ആശുപത്രിയിലാണ് ഇന്നലെ രാത്രി വൻ തീപിടിത്തം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നവീൻ ഒളിവിൽ പോയിരുന്നു. ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൂടാതെ സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ആകാശിനെയും (25) ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ന്യൂ ബോൺ ബേബി കെയർ ഹോസ്പിറ്റലിലും അതിനോട് ചേർന്നുള്ള കെട്ടിടത്തിലും തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാേടെയാണ് തീ പൂർണമായും അണയ്ക്കാനായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഏഴ് കുഞ്ഞുങ്ങൾ മരിക്കുകയും അഞ്ച് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലെ ഇരുനില കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
12 കുഞ്ഞുങ്ങൾ ഉള്ളപ്പോഴായിരുന്നു തീപിടിത്തം ഉണ്ടായത്. ആശുപത്രിയിൽ പൂർണമായും തീ പിടിച്ചതോടെ ഓടിയെത്തിയ നാട്ടുകാർ പിൻവാതിലിലൂടെയാണ് കുട്ടികളെ പുറത്തെടുക്കുന്നത്. പിന്നാലെ അഗ്നിശമന സേനയും എത്തി രക്ഷപ്രവർത്തനം നടത്തി. ഏഴ് കുട്ടികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നാണ് വിവരം.
രണ്ട് വലിയ കെട്ടിടങ്ങൾക്കിടയിലുള്ള പരിമിതമായ സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇത് രക്ഷപ്രവർത്തനത്തെ ബാധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘം ആശുപത്രി സന്ദർശിക്കുമെന്ന് എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |