ബീഹാർ: ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. റീൽസുകൾ ചെയ്യുന്നതിനും മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതിനും സോഷ്യൽ മീഡിയ സഹായിക്കുന്നു. എന്നാൽ ഭാര്യയോട് റീൽസ് ചെയ്യരുതെന്ന് പറഞ്ഞ ഭർത്താവിന് കിട്ടിയ ഒരു എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭാര്യ റീൽസ് എടുക്കുന്നത് ഭർത്താവ് വിലക്കിയതിന് പിന്നാലെ ഭാര്യയും മകളും വീട്ടിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു . ജാമുയി ജില്ലയിലെ ഗാർഹി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
ജിതേന്ദ്ര എന്നയാളാണ് പരാതി നൽകിയത്. 2017ലാണ് ജിതേന്ദ്രനും തമന്ന പർവീണിയും തമ്മിൽ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം തമന്ന തന്റെ പേര് സീമ എന്നാക്കി മാറ്റി ഭർത്താവിനൊപ്പം അയാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഭർത്താവ് ജോലി തെരഞ്ഞ് ബംഗളൂരുവിലേക്ക് പോയി. അവിടെ ഒരു ഫാക്ടറിൽ ജിതേന്ദ്രക്ക് ജോലി കിട്ടുകയും അവിടെ തന്നെ താമസമാകുകയും ചെയ്തു. എന്നാൽ തമന്ന അമ്മായിയമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ജിതേന്ദ്ര ബംഗളൂരുവിലേക്ക് പോയതോടെ തമന്ന സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കാൻ തുടങ്ങുകയും അടിമയാകുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അക്കൗണ്ടുകൾ സൃഷ്ടിച്ച് വിവിധതരം വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ക്രമേണ തമന്നയ്ക്ക് വലിയ രീതിയിൽ ഫോളോവേഴ്സ് വർദ്ധിച്ചു. പതിനായിരത്തിലധികം ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിലും ആറായിരത്തിലധികം ഫോളോവേഴ്സ് ഫേസ്ബുക്കിലും തമന്നയ്ക്കുണ്ട്. തുടർന്നാണ് ജിതേന്ദ്രൻ ഭാര്യയോട് റീൽസ് ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെടുന്നത്. സോഷ്യൽ മീഡിയയുടെ ഉപയോഗത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകാനും തുടങ്ങി. മേയ് 20നാണ് ഇരുവരും തമ്മിൽ അവസാനമായി തർക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. തുടർന്ന് ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ തമന്ന പിന്നീട് തിരിച്ചെത്തിയില്ല.
എന്നാൽ തമന്നയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി ലഭിച്ചിട്ടില്ലെന്നാണ് ഗാർഹി പൊലീസ് സ്റ്റേഷൻ ഇൻചാർജ് അനിരുദ്ധ് ശാസ്ത്രി പറഞ്ഞത്. രേഖാമൂലം പരാതി ലഭിച്ചാൽ പൊലീസ് നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് അറിയാവുന്ന എല്ലാ വഴികളിലൂടെയും ജിതേന്ദ്ര ഭാര്യയെ കണ്ടെത്താൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയുടെ പേരിലുണ്ടായ തർക്കം മൂലമാണ് ഭാര്യ തന്നെ ഉപേക്ഷിച്ചതെന്നാണ് ജിതേന്ദ്ര പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |