തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി സൂചികകൾ
കൊച്ചി: പൊതു തിരഞ്ഞെടുപ്പ് നാലാം ഘട്ടം പിന്നിടുമ്പോൾ ഫലത്തെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാക്കുന്നു. തിരഞ്ഞെടുപ്പ് നടപടികളുടെ തുടക്കത്തിൽ നരേന്ദ്ര മോദി സർക്കാർ മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക് തിരിച്ചുവരുമെന്ന ഉറപ്പിൽ വൻനിക്ഷേപമൊഴുക്കിയ ഫണ്ടുകൾക്ക് നിലവിൽ ആത്മവിശ്വാസം കുറയുന്നതാണ് വിപണിയിൽ അപ്രതീക്ഷിത ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നത്. ആദ്യ നാല് ഘട്ടങ്ങളിലും പാേളിംഗ് ശതമാനം ഗണ്യമായി കുറഞ്ഞതിനാൽ നിക്ഷേപകർക്ക് നെഞ്ചിടിപ്പ് കൂടുന്നു.
ഇന്നലെ ഒരവസരത്തിൽ 700 പോയിന്റിലധികം ഇടിവ് നേരിട്ട ബോംബെ ഓഹരി സൂചിക വ്യാപാരാന്ത്യത്തിൽ 900 പോയിന്റിലധികം തിരിച്ചു കയറി. സെൻസെക്സ് 111.66 പോയിന്റ് നേട്ടവുമായി 72,776ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയായ നിഫ്റ്റി വലിയ കയറ്റിറക്കങ്ങൾക്കൊടുവിൽ 48.85 പോയിന്റ് ഉയർന്ന് 22,104ൽ എത്തി. ഫാർമ്മ, മെറ്റൽ ആൻഡ് റിയൽറ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
ചൈനയിലേക്ക് നീങ്ങി വിദേശ നിക്ഷേപകർ
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വിറ്റുമാറി ചൈനയിലേക്ക് നിക്ഷേപം ഒഴുക്കുന്ന ട്രെൻഡിലേക്ക് വിദേശ ധന സ്ഥാപനങ്ങൾ മാറുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ത്യൻ സാമ്പത്തിക രംഗത്തെ തളർച്ചയുടെ സൂചനകളും ചൈനയിലെ ഉണർവുമാണ് വിദേശ നിക്ഷേപകർക്ക് മനം മാറ്റമുണ്ടാക്കുന്നത്.
രൂപയ്ക്ക് സമ്മർദ്ദം
വിദേശ നിക്ഷേപകരുടെ പിന്മാറ്റം രൂപയ്ക്കും സമ്മർദ്ദം ശക്തമാക്കി. ഇന്നലെ ഡോളറിനെതിരെ രൂപ ഒരു പൈസ നഷ്ടത്തോടെ 83.52ൽ വ്യാപാരം പൂർത്തിയാക്കി.
ജൂൺ നാലിന് ഓഹരികൾ കുതിക്കുമെന്ന് അമിത് ഷാ
ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായ തളർച്ചയെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതിൽ കരുതൽ വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജൂൺ നാലിന് മുൻപ് ഓഹരികൾ വാങ്ങുന്നവർക്ക് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നതോടെ ജൂൺ നാലിന് ഓഹരികൾ വൻ കുതിപ്പ് നടത്തുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |