ന്യൂഡൽഹി : മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവർത്തകരുടെയും അഭിപ്രായസ്വാതന്ത്ര്യം വർദ്ധിത വീര്യത്തോടെ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. അവകാശം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണം. പൗരന്മാരുടെ ഉൾപ്പെടെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാൻ വ്യത്യസ്തമായ പല മാർഗങ്ങളും പുതുതായി രൂപപ്പെടുന്നുണ്ട്. അത്തരം പ്രവണതകളെ കോടതികൾ ശക്തമായി എതിർത്തിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന ഉറപ്പ് മാത്രമല്ല അന്തസായി ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗംകൂടിയാണ്. ന്യായമായ നിയന്ത്രണം വേണമെന്ന വാദമുയർത്തി മാദ്ധ്യമവാർത്തകൾ തടയാനുള്ള ശ്രമങ്ങൾ കോടതികൾ തടഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി പറഞ്ഞു. ഡൽഹിയിൽ മുതിർന്ന അഭിഭാഷകൻ ചന്ദേർ എം.ലാൽ എഴുതിയ നിയമപുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്. സുപ്രീംകോടതി ജഡ്ജി കെ.വി. വിശ്വനാഥൻ, ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ഡൽഹി ഹൈക്കോടതി ജഡ്ജി വിഭു ബഖ്റു എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |