ആലപ്പുഴ: ആവേശം സിനിമാ സ്റ്റൈലിൽ കാറിൽ താത്കാലിക സ്വിമ്മിംഗ് പൂൾ നിർമ്മിച്ച് നിരത്തിലിറക്കിയ യൂട്യൂബർക്കും സുഹൃത്തുക്കൾക്കുമെതിരെ നടപടിയെടുത്ത് ആലപ്പുഴ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം. വാഹനമോടിച്ച യുവാവിന്റെ ലൈസൻസും കാറിന്റെ ആർ.സി ബുക്കും റദ്ദാക്കി. ആലപ്പുഴ സ്വദേശികളായ യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടി.എസ്.സജു,വാഹനമോടിച്ച സൂര്യനാരായണൻ,അഭിലാഷ്,സ്റ്റാൻലി ക്രിസ്റ്റഫർ എന്നിവർ ജൂൺ മൂന്ന് മുതൽ മോട്ടോർ വാഹന വകുപ്പിന്റെ മലപ്പുറം എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കണം.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ച സന്നദ്ധ സേവനം നടത്തണമെന്നും നിർദ്ദേശിച്ചു. മോട്ടോർ വാഹന നിയമ ലംഘനത്തിന് യൂട്യൂബർക്കെതിരെ നിരവധി കേസുകളുണ്ടെന്നും വിശദമായി അന്വേഷിക്കുന്നതിന് ഗതാഗത കമ്മിഷണർ നിർദ്ദേശിച്ചതായും ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ആർ.രമണൻ പറഞ്ഞു. സഞ്ജുവിന്റെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കാൻ ആലോചിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വെള്ളത്തിന്റെ സമ്മർദ്ദത്തിൽ
എയർബാഗ് പൊട്ടി
സ്വന്തം കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി അതിൽ കിടന്ന് കൂട്ടുകാർക്കൊപ്പം സഞ്ചരിക്കുന്ന വീഡിയോ മേയ് 17നാണ് സഞ്ജു യൂട്യൂബിൽ പോസ്റ്റ് ചെയ്‌തത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ സഞ്ജു ടെക്കിയും കൂട്ടുകാരും എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയ്‌ക്ക് മുന്നിൽ ഹാജരായി. ഏഴ് സീറ്റുകളുള്ള സഫാരി കാറിന്റെ മദ്ധ്യഭാഗത്തെ സീറ്റുകൾ മടക്കിവച്ച ശേഷം ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് സ്വിമ്മിംഗ് പൂൾ സജ്ജമാക്കിയത്. യാത്രയ്‌ക്കിടെ വെള്ളത്തിന്റെ സമ്മർദ്ദം കാരണം കാറിന്റെ എയർബാഗ് പൊട്ടിയതോടെ പരിഭ്രാന്തരായ സംഘം വഴിയരികിൽ നിറുത്തി വെള്ളം ഒഴുക്കിക്കളഞ്ഞു. എന്റർടൈൻമെന്റ് വീഡിയോ നിർമ്മിക്കുന്ന താൻ വരുമാന മാർഗത്തിനാണ് കാർ പൂളാക്കിയതെന്നാണ് സഞ്ജു അധികൃതർക്ക് നൽകിയ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |