ഒരാൾ ഭാര്യയെ കൊന്ന കേസിൽ പ്രതി
അഞ്ചൽ: ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചുണ്ടായ തർക്കത്തിൽ ദമ്പതികൾക്കും തടയാനെത്തിയ ആൾക്കും ക്രൂരമർദ്ദനമേറ്റു. അഞ്ചൽ ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
അഞ്ചൽ സ്വദേശികളായ ആഷിക്ക് ഹുസൈനും ഭാര്യയ്ക്കും പിടിച്ചുമാറ്രാനെത്തിയ പനച്ചവിള സ്വദേശി അനിക്കുമാണ് മർദ്ദനമേറ്റത്.
തുമ്പിക്കുന്നിൽ പണി നടക്കുന്ന വീട്ടിലേക്ക് പിക്കപ്പ് വാനിൽ വെള്ളം കൊണ്ടുവന്നതായിരുന്നു ആഷിക്ക്. വെള്ളം ഇറക്കുന്നതിനിടയിൽ ബൈക്കിലെത്തിയ തുമ്പിക്കുന്ന് സ്വദേശികളായ ഷാനവാസും റിയാസും ബൈക്കിന് പോകാൻ സ്ഥലമില്ലെന്ന് പറഞ്ഞ് തർക്കിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നെന്നും ആഷിക്ക് ഹുസൈന്റെ ഭാര്യയെ ഉൾപ്പെടെ മർദ്ദിച്ചെന്നും ദൃക്സാക്ഷികൾ പറയുന്നു.
സംഭവം കണ്ട് ഇവരെ പിടിച്ചുമാറ്രാൻ എത്തിയതായിരുന്നു അനി. അടിയേറ്റ് നിലത്തുവീണ അനിയെ രണ്ടംഗ സംഘം വീണ്ടും മർദ്ദിച്ചു. നിർമ്മാണ സ്ഥലത്തേക്ക് ചോറുമായെത്തിയതായിരുന്നു അനി. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സമൂഹമാദ്ധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ അഞ്ചൽ പൊലീസ് ഇരുകൂട്ടർക്കുമെതിരെ അന്വേഷണം ആരംഭിച്ചു. ഷാനവാസ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |