ബംഗളൂരു: ജെ.ഡി.എസ്. എം.പി. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാരോപണ കേസിൽ അറസ്റ്രിലായ ജെ.ഡി.എസ് നേതാവും മുൻ മന്ത്രിയുമായ എച്ച്.ഡി രേവണ്ണ ജാമ്യം ലഭിച്ചതോടെ ജയിൽമോചിതനായി. ഇന്നലെ വൈകിട്ട് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങി. പുറത്തിറങ്ങിയ രേവണ്ണയ്ക്ക് പാർട്ടിപ്രവർത്തകർ വൻ സ്വീകരണമൊരുക്കി. മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ അണികൾ സ്വീകരിച്ചത്. പുറത്തിറങ്ങിയ ഉടൻ വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ പിതാവ് എച്ച്.ഡി ദേവഗൗഡയെ കാണാൻ പുറപ്പെട്ടു.
ഉപാധികളോടെയാണ് രേവണ്ണയ്ക്ക് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപ ജാമ്യത്തുക കെട്ടി വയ്ക്കണമെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും നിർദ്ദേശിച്ചാണ് ജാമ്യം അനുവദിച്ചത്. രേവണ്ണയുടെ ജന്മനാടായ മൈസൂരിലെ കെ.ആർ നഗറിൽ പ്രവേശിക്കുന്നത് വിലക്കുണ്ട്. രാജ്യം വിടരുത്, ഇരയെയോ കേസുമായി ബന്ധപ്പെട്ട മറ്റ് കക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികൾ കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നൽകിയ സ്ത്രീ മൊഴി മാറ്റിയിരുന്നു. ഇതോടെയാണ് ആറ് ദിവസമായി ജയിലിൽ കഴിഞ്ഞ രേവണ്ണ പുറത്തുവന്നത്.
വീട്ടിലെ മുൻ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ കഴിഞ്ഞ നാലിനാണ് രേവണ്ണയെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.)അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ മകൻ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. കേസിൽ രേവണ്ണയ്‌ക്കൊപ്പം പ്രതിയായ മൈസൂരു സ്വദേശി സതീഷ് ബാബണ്ണയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട സ്ത്രീയെ പിന്നീട് രേവണ്ണയുടെ സഹായി രാജശേഖറിന്റെ ഹുൻസൂരിലെ ഫാം ഹൗസിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.
രാഷ്ട്രീയവത്കരിക്കരുത്
അതിനിടെ പ്രശ്നത്തെ രാഷ്ട്രീയവത്‌കരിക്കരുതെന്ന് പ്രജ്വലിനും രേവണ്ണയ്ക്കുമെതിരെ പരാതി നൽകിയവരിൽ ഒരാൾ പറഞ്ഞു. വർഷങ്ങളായി അനുഭവിക്കേണ്ടി വന്ന ലൈംഗികമാനസിക പീഡനങ്ങളുടെ ആഘാതത്തിലാണ്. ഇത് തിരഞ്ഞെടുപ്പ് പ്രചാണം കൂടിയാക്കുമ്പോൾ പൂർണ്ണമായും തകർന്നുവെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |