ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിന് 20കാരിയെ വീട്ടിൽക്കയറി കുത്തിക്കൊന്ന് അയൽവാസി. കർണാടകയിലെ ഹുബ്ബാള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹുബ്ബാള്ളി വീരപൂർ ഓനി സ്വദേശിയായ അഞ്ജലി അംബിഗർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പ്രതിയായ ഗിരീഷ് സാവന്ത് (21) അഞ്ജലിയുടെ വീട്ടിലെത്തിയ ശേഷം ഉറങ്ങിക്കിടന്നിരുന്ന യുവതിയെ കത്തി ഉപയോഗിച്ച് ആവർത്തിച്ച് കുത്തുകയായിരുന്നു. ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്.
ഓട്ടോ ഡ്രെെവറായ ഗിരീഷ് ഏറെനാളായി യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. അഞ്ജലിയെ വിവാഹം കഴിക്കണമെന്ന് ഇയാൾ നേരത്തെയും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാർ ഇതിനെ എതിർത്തു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. പൊലീസ് സംഭവസ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഗിരീഷിനെതിരെ നേരത്തെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ അത് സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു കാന്റീനിൽ ജോലി ചെയ്യുന്ന അഞ്ജലി സഹോദരിക്കും മുത്തശ്ശിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. യുവതിയുടെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിരുന്നു. യുവതിക്ക് ഗിരീഷിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞതിന് പിന്നാലെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് കുടുംബം ആദ്യം പരാതി നൽകിയത്. എന്നാൽ ഇതിൽ നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |