കാസർകോട്: ജില്ലയിലെ പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്. കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് അക്രമി ഉപേക്ഷിച്ച പെൺകുട്ടിയെ രാവിലെ നാട്ടുകാർ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ കസ്റ്റഡിയിലാണെന്നും പ്രദേശത്തെ ലഹരി മാഫിയാ സംഘത്തിലുള്ളവരാണ് ഇവരെന്നുമാണ് റിപ്പോർട്ട്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പെൺകുട്ടിയെ തട്ടിക്കാെണ്ടുപോയി സ്വർണ കമ്മൽ കവർന്നശേഷം ഉപേക്ഷിച്ച് കടന്നത്.പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കവർച്ചയ്ക്കുശേഷം വീടിന് കുറച്ചകലെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോൾ.
കുട്ടിയെ കാണാതായതറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ അല്പം അകലെയുള്ള മറ്റൊരു വീട്ടിലെത്തിയ കുട്ടി വീട്ടുകാരെ വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നു. അവരാണ് തിരച്ചിൽ നടത്തിയിരുന്ന നാട്ടുകാരെ വിവരം അറിയിച്ചത്. മോഷണം മാത്രമല്ല സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്നും പൊലീസ് തുടക്കത്തിലേ സംശയമുണ്ടായിരുന്നു.
പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതിൽ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോയതും. കസ്റ്റഡിയിലുള്ളവരെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |