ന്യൂഡൽഹി: വോട്ടെടുപ്പ് ദിനത്തിലെ അനിഷ്‌ട സംഭവങ്ങളെക്കെുറിച്ച് ഡൽഹിയിലെത്തി വിശദീകരണം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ അനാസ്ഥ കാട്ടിയെന്നാണ് കമ്മിഷൻ വിലയിരുത്തൽ.
ക്രമസമാധാനപാലനത്തിലെ വീഴ്ചകളെക്കുറിച്ചും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപ്പാക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഉദ്യോഗസ്ഥരിൽ നിന്ന് വിശദമായ വിശദീകരണം ആവശ്യപ്പെട്ടതായി കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്നും സമാധാനം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
നാലാം ഘട്ട വോട്ടെടുപ്പ് നടന്ന തിങ്കളാഴ്‌ച ആന്ധ്രാപ്രദേശിൽ ചില ഭാഗങ്ങളിൽ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഗുണ്ടൂർ ജില്ലയിലെ പോളിംഗ് ബൂത്തിൽ ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്ത വോട്ടറെ വൈ.എസ്.ആർ.സി.പി എം.എൽ.എ അന്നബത്തുല ശിവകുമാർ അടിച്ചത് വിവാദമായിരുന്നു. പൽനാട് ജില്ലയിലെ നരസരോപേട്ട് മുനിസിപ്പൽ ഹൈസ്‌കൂൾ പോളിംഗ് സ്‌റ്റേഷനു സമീപം വൈ.എസ്.ആർ.സി.പി, ടി.ഡി.പി പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് റബർ ബുള്ളറ്റുകൾ പ്രയോഗിച്ചാണ് അക്രമികളെ നിയന്ത്രിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |