നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.30ഓടെയാണ് ബസിന് തീപിടിച്ചത്. 60 ഓളം യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.
തീപിടിച്ചെന്ന് മനസിലായതോടെ താൻ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടുവെന്ന് ബസിലുണ്ടായിരുന്ന വൃദ്ധ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ബസിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് ഡ്രൈവറെ വിവരമറിയിച്ചത്. തുടർന്ന് ഉടൻ തന്നെ വാഹനം നിർത്തുകയായിരുന്നു. അപ്പോഴേക്കും തീ അടിയിൽ നിന്ന് ബസിന്റെ ഉള്ളിലേക്ക് പടർന്ന് കഴിഞ്ഞിരുന്നു.
താൻ മുൻ സീറ്റിൽ ഇരുന്നതിനാലാണ് പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതെന്ന് വൃദ്ധ പറഞ്ഞു. ബസിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും തന്റെ ബന്ധുക്കളാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഏട്ട് ദിവസമായി സംഘം വിവിധ ആത്മീയ കേന്ദ്രങ്ങളിലൂടെ യാത്ര നടത്തുകയായിരുന്നു.
ബസിന്റെ ജനൽ ചില്ലുകൾ തകർത്ത് പത്തോളം പേരെ രക്ഷിക്കാൻ കഴിഞ്ഞതായി അപകട സ്ഥലത്തിന് സമീപം കടനടത്തുന്ന ഒരാൾ പറഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തനത്തിന് മുമ്പ് തന്നെ ബസിൽ പൂർണമായും തീ പടർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പും തീർത്ഥാടകർ യാത്ര ചെയ്‌തിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ദീർഘദൂരം യാത്ര ചെയ്യുന്നവർക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂരിഭാഗം അപകടങ്ങൾക്കും കാരണം ഡ്രൈവർ ഉറങ്ങുന്നതോ എഞ്ചിൻ തകരാറോ കാരണമാണ്. നിരവധി തീർത്ഥാടകർക്കാണ് റോഡപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |