മണ്ണാർക്കാട്: മിനിമം ജലം മാത്രം ഉപയോഗിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യം നഷ്ടപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ച് വാട്ടർ അതോറിറ്റി.
ബി.പി.എൽ വിഭാഗത്തിൽ വരുന്ന ഉപഭോക്താക്കളുടെ ആനുകൂല്യമാണ് അഞ്ച് മാസമായി നഷ്ടപ്പെട്ടിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കണക്ഷനെടുത്ത ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ ഒരു മാസത്തിൽ 15 കിലോലിറ്ററിൽ താഴെ മാത്രം വെള്ളമേ ഉപയോഗിക്കുന്നുള്ളുവെങ്കിൽ അത് പൂർണമായും സൗജന്യമാണ്. ഇവർ ബില്ലടക്കേണ്ടതില്ല. എന്നാൽ എല്ലാ വർഷവും ബി.പി.എൽ ഉപഭോക്താക്കൾ അവരുടെ അവകാശം തെളിയിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ വർഷം വരെ വാട്ടർ അതോറിറ്റി ഓഫീസുകളിൽ നേരിട്ട് ചെന്നായിരുന്നു ഇവ അപ്‌ഡേറ്റ് ചെയ്തിരുന്നത്. എന്നാൽ ഈ വർഷം മുതൽ വിവരങ്ങൾ ഓൺലൈനായി നൽകണമെന്ന് വാട്ടർ അതോറിറ്റി നിർദ്ദേശിക്കുകയായിരുന്നു. അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ ജനുവരിയിൽ തന്നെ ബി.പി.എൽ ഉപഭോക്താക്കൾ അവരുടെ അവകാശം തെളിയിക്കുന്ന വിവരങ്ങൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്‌തെങ്കിലും അവർക്കും ബിൽ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇത് മൂലം സൗജന്യമായി ലഭിക്കേണ്ട കുടിവെള്ളത്തിന് ജനുവരി മുതൽ ഏപ്രിൽ വരെ പണം കൊടുക്കേണ്ട സാഹചര്യമാണ്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഉപഭോക്താക്കളാണിവർ. സംസ്ഥാനത്താകെയുള്ള ബി.പി.എൽ ഉപഭോക്താക്കൾ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇവരെല്ലാം നാല് മാസത്തെ ബിൽ അടയ്ക്കേണ്ട അവസ്ഥയാണ്.
സാങ്കേതിക തടസമെന്ന് വാട്ടർ അതോറിറ്റി
സാങ്കേതിക തടസങ്ങൾ കാരണം വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |