കാസര്‍കോട്: ഡ്യൂട്ടി സമയം കഴിഞ്ഞെന്നുപറഞ്ഞ് തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് പുറത്തിറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ പാസഞ്ചർ ട്രെയിനുകൾ വരുന്ന ഒന്നാം പ്ളാറ്റ്‌ഫോമിലാണ് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ളാറ്റ്‌ഫോമിൽ നിര്‍ത്താൻ കഴിയാതെ വന്നു. ട്രെയിൻ കയറാനെത്തിയ യാത്രക്കാരും വലഞ്ഞു.
ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ നിർത്തുന്ന സ്ഥലമാണ് പ്ളാറ്റ്‌ഫോം ഒന്ന്. ഇവിടെ കയറാൻ കഴിയാത്തതുമൂലം ഷൊർണൂർ ഭാഗത്തേക്കുള്ള പാസഞ്ചർ ട്രെയിനുകൾ മൂന്നാം പ്ലാറ്റ് ഫോമിലാണ് എത്തുന്നത്. ഇത് യാത്രക്കാർ പലരും അറിയുന്നില്ല. രാവിലെ ട്രെയിൻ മാറ്റിയിടാൻ പുതിയ ലോക്കോ പൈലറ്റ് എത്തിയിട്ടുണ്ട്.
ഗുഡ്സ് ട്രെയിലെ ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പോവുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ട്രാക്ക് മാറി ഗുഡ്സ് ട്രെയിൻ നിര്‍ത്തിയിട്ട സംഭവത്തില്‍ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചോ എന്നും വ്യക്തതയില്ല. പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ 80 കിലോമീറ്ററോളം ഓടിയിരുന്നു. ജമ്മുകാശ്മീരിലെ കത്വ മുതൽ പഞ്ചാബിലെ മുഖേരിയാനു സമീപം ഉചി ബാസി വരെയാണ് ട്രെയിൻ ഓടിയത്.കത്വാ സ്റ്റേഷനിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു 53 വാഗണുകളുള്ള ചരക്ക് ട്രെയിൻ. ചെറിയ ഇറക്കമുള്ള പാതയിൽ ഹാൻഡ് ബ്രേക്ക് ഇടാതെ ലോക്കോ പൈലറ്റ് പുറത്തേക്ക് പോയതാണ് കാരണമെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സ്വമേധയാ നീങ്ങിത്തുടങ്ങിയ ട്രെയിൻ അഞ്ചു സ്റ്റേഷനുകൾ കഴിഞ്ഞാണ് തടയാനായത്. അതുവരെയുള്ള പാതയിലെ റെയിൽ ക്രോസുകൾ അടച്ചും മറ്റു ട്രെയിനുകളുടെ പാത മാറ്റിയും അപകടങ്ങൾ ഒഴിവാക്കുകയായിരുന്നു.ഇറക്കമുള്ള ഭാഗങ്ങളിൽ നൂറു കിലോമീറ്റർ വേഗത്തിൽവരെയാണ് ഓടിയത്. എന്നാൽ അപകടങ്ങളൊന്നും ഉണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |