തെലുങ്ക് സീരിയൽ നടി പവിത്രാ ജയറാം അപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് സുഹൃത്തും സീരിയൽ നടനുമായ ചന്ദ്രകാന്തിനെ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മൃതദേഹം തെലങ്കാനയിലെ അൽകാപൂരിലുളള വസതിയിൽ വച്ചാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്നും പൊലീസ് ചന്ദ്രകാന്തിന്റെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.ചന്ദ്രകാന്തും പവിത്രാ ജയറാമും പ്രണയത്തിലാണെന്ന വാർത്തകൾ തെലുങ്ക് മാദ്ധ്യമങ്ങൾ ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനുപിന്നാലെയാണ് ചന്ദ്രകാന്തിന്റെ മുൻഭാര്യ ശിൽപ രംഗത്തെത്തിയിരിക്കുന്നത്. പവിത്രയുമായുളള ബന്ധം ചോദ്യം ചെയ്തതിന് ചന്ദ്രകാന്ത് ശാരീരികമായി മർദ്ദിച്ചിട്ടുണ്ടെന്നാണ് ഭാര്യ പറയുന്നത്. 'ലോക്ക്ഡൗൺ സമയത്ത് ചന്ദ്രകാന്ത് ഉപദ്രവിച്ചത് ഞാൻ ആരോടും പറഞ്ഞിട്ടില്ല. 11 വർഷത്തെ നീണ്ട ദാമ്പത്യ ബന്ധമായിരുന്നു ഞങ്ങളുടേത്. ആദ്യസമയത്ത് അദ്ദേഹം നന്നായി എന്നെയും മക്കളെയും സ്നേഹിച്ചിരുന്നു.
എന്നാൽ പവിത്രയെ കണ്ടതോടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുകയായിരുന്നു. താനുംപവിത്രയും ഷൂട്ടിംഗിനായി ബംഗളൂരുവിലേക്ക് പോകുകയാണെന്ന് കള്ളം പറഞ്ഞ് ഊട്ടിയിലേക്കാണ് ചന്ദ്രകാന്ത് അവധിക്ക് പോയിരുന്നത്. ശേഷം അവർ റീലുകൾ ഷൂട്ട് ചെയ്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യും. ഇതെല്ലാം ഞാൻ അനുഭവിച്ചു. അതൊരു മാനസിക പീഡനമായിരുന്നു. പവിത്ര എന്നെക്കാൾ മുതിർന്ന സ്ത്രീയായിരുന്നു. ചന്ദ്രകാന്ത് എന്റെ ഭർത്താവാണ്,നിനക്ക് എന്ത് വേണമെങ്കിലും ചെയ്യൂവെന്നായിരുന്നു പവിത്രയുടെ മറുപടി. ഞാൻ ഈ വിഷയം പവിത്രയുടെ മക്കളോടും പറഞ്ഞിരുന്നു. എന്നാൽ മക്കളും അവരുടെ ബന്ധത്തെ അനുകൂലിക്കുകയായിരുന്നു. പക്ഷെ ചന്ദ്രകാന്തിന്റെ അമ്മ എനിക്കൊപ്പം നിന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് ഒരിക്കൽ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ'- ശിൽപ പറഞ്ഞു.
ചന്ദ്രകാന്തിന്റെ അമ്മയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'ചന്ദ്രകാന്ത് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത് പോലും പവിത്ര തടഞ്ഞിരുന്നു. പവിത്ര അവനെ വിവാഹം കഴിച്ചു. ഇപ്പോൾ അവൾ അവനെ കൊന്നു. ആദ്യം ഞങ്ങളിൽ നിന്നും അവനെ അകറ്റി, ഇപ്പോൾ അവൾ കാരണം അവൻ ആത്മഹത്യയും ചെയ്തു'- ചന്ദ്രകാന്തിന്റെ അമ്മ പറഞ്ഞു.
ഈ മാസം 12നാണ് പവിത്ര വാഹനാപകടത്തിൽ മരിച്ചത്. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസ് കാറിൽ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു.
കന്നഡയ്ക്ക് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷൻ പരമ്പര 'ത്രിനയനി'യിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |