കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവരികയായിരുന്ന മോഡലുൾപ്പെട്ട ആറംഗസംഘം പിടിയിലായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിലെ മുഖ്യകണ്ണികളായ ബോസ്, ഇക്ക എന്നിവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
കഴിഞ്ഞ ദിവസമാണ് വരാപ്പുഴ സ്വദേശിനിയും മോഡലുമായ അൽക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അൻസാരി (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത് (24), മുഹമ്മദ് അസർ (18), തൃശൂർ സ്വദേശി ഐ.ജി. അതുൽ(18) എന്നിവർ അറസ്റ്റിലായത്. വില്പനയ്‌ക്കെത്തിച്ച കൊക്കെയ്ൻ, മെത്ത്, കഞ്ചാവ് എന്നിവ കണ്ടെടുത്തിരുന്നു. കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ആഷിഖിന്റെ പേരിലാണ് റൂം എടുത്തിരുന്നത്.
കഴിഞ്ഞ 13 മുതൽ സംഘം ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. പരിശോധനയ്ക്കായി എളമക്കര പൊലീസും ഡാൻസാഫും ലോഡ്ജിൽ എത്തുമ്പോൾ ഇവർ ലഹരിലായിരുന്നു. പ്രതികളിൽ ഒരാളുടെ മൊബൈൽഫോണിൽ നിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചും സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നതിന്റെയും ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. സൂരജും രഞ്ജിത്തും നിരവധി ലഹരിക്കേസുകളിൽ മുമ്പും പിടിയിലായിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വില്പന നടത്തിവരികയായിരുന്നു.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിസംഘത്തിലെ മുഖ്യകണ്ണികളാണ് ബോസും ഇക്കയും. അറസ്റ്റിലായ പ്രതികളുടെ കൈയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽ നിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു ദിവസം ചുരുങ്ങിയത് പതിനയ്യായിരം രൂപയുടെ ലഹരിമരുന്ന് സംഘം വിതരണം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |