കൊച്ചി: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം വേങ്ങൂരിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പതിനൊന്നാം വാർഡിൽ താമസിക്കുന്ന കാർത്ത്യായനിയാണ് (51) മരണപ്പെട്ടത്.
മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെത്തുടർന്ന് കാർത്ത്യായനിയെ ആദ്യം പെരുമ്പാവൂർ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങൂരിൽ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. 227 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ചും ഒരാൾ മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് എത്തിയപ്പോഴാണ് വെസ്റ്റ് നൈൽ ബാധയേറ്റത്. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
മുണ്ടൂരിൽ 67കാരൻ മരിച്ചത് വെസ്റ്റ് നൈൽ പനി ബാധിച്ചല്ലെന്ന് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പരിശോധന ഫലം പുറത്തുവന്നിരുന്നു. മുമ്പ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൃദ്ധൻ മരിച്ചത് വെസ്റ്റ് നൈൽ മൂലമാണെന്നായിരുന്നു നിഗമനം. രോഗലക്ഷണങ്ങളെ തുടർന്ന് ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. വെസ്റ്റ് നൈൽ നിഗമനത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. നേരത്തേ തൃശ്ശൂരിൽ വെസ്റ്റ് നൈൽ ബാധിച്ച് മരണം സ്ഥിരീകരിച്ചിരുന്നു.
വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ എൻ.എസ്.കെ ഉമേഷ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മൂവാറ്റുപുഴ ആർ.ഡി.ഒയും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായ ഷൈജു പി. ജേക്കബിനാണ് അന്വേഷണച്ചുമതല. ഏപ്രിൽ 17നാണ് കൈപ്പള്ളിയിലെ ഒരുവീട്ടിൽ മഞ്ഞപ്പിത്തബാധ ആദ്യം റിപ്പോർട്ട് ചെയ്തത്. മറ്റു വാർഡുകളിലേക്ക് പെട്ടെന്ന് പടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |