നെടുമ്പാശേരി: വിമാനം ലാന്റ് ചെയ്യുന്നതിനിടെ സീറ്റ് ബെൽറ്റ് ഇടാൻ പറഞ്ഞതിന്റെ പേരിൽ സഹയാത്രികൻ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതി. ഇതേതുടർന്ന് പ്രതിയെ നെടുമ്പാശേരി പൊലീസിന് കൈമാറിയെങ്കിലും പരിക്കേറ്റയാൾ പരാതിയില്ലെന്നറിയിച്ചതിനാൽ കേസെടുത്തില്ല.
വെള്ളിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. വിമാനം ലാൻഡ് ചെയ്യുന്ന വിവരം അനൗൺസ്മെന്റ് ചെയ്തപ്പോൾ കോട്ടയം സ്വദേശിയായ യാത്രക്കാരൻ അടുത്തിരുന്ന അടിമാലി സ്വദേശിയോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടു. അൽപ്പം കഴിഞ്ഞപ്പോൾ പുറത്ത് നല്ല മഴയുണ്ടെന്ന് കൂടി പറഞ്ഞപ്പോൾ അടിമാലി സ്വദേശി പ്രകോപിതനായി മൂക്കിനിടിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് അടിമാലി സ്വദേശിയെ സി.ഐ.എസ്.എഫ് മുഖേന പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്. എന്നാൽ കോട്ടയം സ്വദേശി പരാതി വേണ്ടെന്നറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |