കോഴിക്കോട്: അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ ജില്ലയിൽ മഴ കനത്തു. കഴിഞ്ഞ ദിവസം പുലർച്ചെ തുടങ്ങിയ മഴയ്ക്ക് രാത്രിയും ശമനമുണ്ടായിരുന്നില്ല. മലയോരങ്ങളിൽ മഴ നിലയ്ക്കാതെ പെയ്തു. കനത്ത മഴയെത്തുടർന്ന് വെെദ്യുത തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചത് തീരാദു:ഖമായി. പലയിടത്തും വീടുകൾ ഭാഗികമായി തകർന്നു. എവിടെയും ആളപായമില്ല.
വളയം, കാവിലുംപാറ, കൂരാച്ചുണ്ട് മേഖലയിൽ ശക്തമായ മഴയുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. ജില്ലയിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
@ വെള്ളക്കെട്ട് ഒഴിയാതെ
തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങളേറെയും വെള്ളത്തിനടിയിലായി. പതിവു പോലെ മാവൂർ റോഡ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, അരയിടത്തുപാലം ജംഗ്ഷൻ, എൽ.ഐ.സി, സ്റ്റേഡിയം ജംഗ്ഷൻ, ശ്രീകണേ്ഠശ്വരം റോഡ്, മിഠായിതെരുവ്, വെള്ളയിൽ, കോട്ടൂളി, തൊണ്ടയാട്, പൊറ്റമ്മൽ,കോർട്ട് റോഡ്, കൂരിയാ ലൈൻ എന്നിവിടങ്ങളിലെ വെള്ളക്കെട്ടിൽ പൊതുജനം വലഞ്ഞു.പുതിയ സ്റ്റാൻഡ് മേഖലയിൽ റോഡിലെ വെള്ളം കടമുറികളിൽ വരെ എത്തി. കോർട്ട് റോഡിലും മാവൂർ റോഡിലും വലിയങ്ങാടിയിലും സമാനമായ അവസ്ഥ. പലയിടങ്ങളിലും വെള്ളം കയറി തുടങ്ങിയതോടെ കോർപ്പറേഷനിലേക്ക് പരാതി പ്രവാഹമാണ്.
@ മഴക്കാല പൂർവ ശുചീകരണത്തിലെ പാളിച്ച
കോർപ്പറേഷന്റെ മഴക്കാല പൂർവ ശുചീകരണത്തിലെ പാളിച്ചയാണ് ഇത്തവണത്തെയും വീഴ്ചയ്ക്ക് കാരണമായത്. മഴയ്ക്ക് മാസങ്ങൾക്ക് മുമ്പേ നടത്തേണ്ട ശുചീകരണ പ്രവൃത്തികൾ മഴ പെയ്ത ശേഷമാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനിടെ മണ്ണ് അടിഞ്ഞ് ഓടകളുടെ ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. മാനാഞ്ചിറ, കിഡ്സൺ കോർണറിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓട പൊളിച്ച് തടസ്സം നീക്കാൻ നടപടി ആരംഭിച്ചെങ്കിലും വെളളം കെട്ടിക്കിടക്കുകയാണ്. മാവൂർ റോഡിൽ കൈരളി തിയേറ്ററിന് സമീപമുള്ള ഓടയിലടക്കം വലിയ തോതിലാണ് മാലിന്യമുള്ളത്. പാവമണി റോഡിന് സമാന്തരമായുള്ള ഓടയുടെ സ്ഥിതിയും വിഭിന്നമല്ല. മണ്ണ് നീക്കി ഓടകളുടെ ആഴം വർദ്ധിപ്പിക്കാതെ മഴവെള്ളം റോഡിൽ നിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് പൊതുജനങ്ങൾ പറയുന്നത്. മഴക്കാല പൂർവ ശുചീകരണം എന്ന നിലയ്ക്ക് കോർപ്പറേഷൻ മുഴുവൻ വാർഡുകൾക്കും അരലക്ഷം രൂപ വീതമാണ് ഇതുവരെ അനുവദിച്ചത്. നഗര മദ്ധ്യത്തിലെ വാർഡുകളിൽ ഈ തുക വളരെ പരിമിതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |