പോത്തൻകോട്: ശക്തമായ മഴയിൽ പഴയ വീടിന്റെ ചുവരിടിഞ്ഞുവീണ് ദാരുണമായി മരിച്ച ശ്രീകല വൈകാരിക ബന്ധം കൊണ്ടുമാത്രമാണ് പഴയവീടിന്റെ ഒരു ഭാഗം നിലനിറുത്തിയത്. പക്ഷേ അതേവീട്ടിൽ അവരെ കാത്തിരുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത അന്ത്യമായിരുന്നു.
വിദേശത്തു നിന്ന് മടങ്ങിയെത്തിയ ഭർത്താവ് വിജയകുമാരൻ നായർ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. 10 വർഷം മുൻപാണ് കുടുംബവീടിനോടു ചേർന്ന് ഇവർ പുതിയ വീട് നിർമ്മിച്ചത്. പഴയ വീടിന്റെ പകുതി പൊളിച്ചായിരുന്നു നിർമ്മാണം. പുതിയ വീട്ടിലേക്ക് താമസം മാറിയെങ്കിലും ഒരുഭാഗം പൊളിച്ചില്ല. മൺകട്ട കൊണ്ട് നിർമ്മിച്ച പഴയ വീട് മോശം അവസ്ഥയിലായതോടെ മൂന്നാഴ്ച മുൻപ് പൊളിച്ചുനീക്കാൻ തീരുമാനിക്കുകയും ഓടുകൾ നീക്കുകയും ചെയ്തു. ഇതിനിടെ മഴ ശക്തമായതോടെ പിന്നീട് ചുവരുകൾ ഇടിച്ചുകളയാനിരിക്കുകയായിരുന്നു. ചുവരുകൾ നനയാതിരിക്കാൻ ഇരുമ്പ് ഷീറ്റുകൾ വച്ചിരുന്നു. എന്നാൽ, ശക്തമായ മഴയിൽ ഷീറ്റുകൾ തകർന്നുവീണു. മഴ നനഞ്ഞ് ചുവരുകൾ കുതിർന്നിരുന്നു.
രാവിലെ ഭർത്താവിനും മറ്റുള്ളവർക്കും ഭക്ഷണം നൽകിയ ശേഷമാണ് ചുവരിന് സമീപത്തുള്ള വിറകെടുക്കാനായി ശ്രീകല ചെന്നത്. അതിനിടെ ചുവരിടിഞ്ഞ് അടിയിൽപ്പെടുകയായിരുന്നു. ശ്രീകലയെ കാണാത്തതിനെ തുടർന്ന് വിജയകുമാരൻ നായരും മറ്റുള്ളവരും അന്വേഷിച്ചിറങ്ങി. തുടർന്ന് പഴയ വീടിനടുത്തെത്തിയപ്പോഴാണ് ചുവരിടിഞ്ഞു കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ വിജയകുമാരൻ നായർ ഓട്ടോ സ്റ്റാൻഡിലെ തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അയൽവാസികൾക്കൊപ്പം നടത്തിയ തിരച്ചിലിൽ ചുവരിനടിയിൽ ശ്രീകലയെ കണ്ടെത്തി. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാർഡുമായി ബന്ധപ്പെട്ട ഏതുകാര്യത്തിനും ശ്രീകല മുന്നിട്ടിറങ്ങുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് അടൂർ പ്രകാശ് എം.പി, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ,ബി.ജെ.പി ജില്ലാ ട്രഷറർ എം.ബാലമുരളി തുടങ്ങിയവർ വീട്ടിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |