SignIn
Kerala Kaumudi Online
Saturday, 27 July 2024 8.44 AM IST

സെനറ്റ് നോമിനേഷനിൽ ചാൻസലർക്ക് അനിയന്ത്രിത അധികാരങ്ങളില്ല, ഗവർണർ ചട്ടം മറന്നെന്ന് കോടതി

governor

കൊച്ചി: കേരള സർവകലാശാലാ സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധികളെ സ്വന്തം നിലയിൽ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.ഹർജിക്കാരെയും പരിഗണിച്ച് ആറാഴ്ചയ്ക്കകം പുതിയ നാമനിർദ്ദേശം നൽകാൻ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ചാൻസലറോട് നിർദ്ദേശിച്ചു.

സെനറ്റിലേക്ക് വിദ്യാഭ്യാസ വിദഗ്ദ്ധരെ സർക്കാർ നാമനിർദ്ദേശം ചെയ്തതിനെതിരെയുള്ള മറ്റൊരു ഹർജി തള്ളുകയും ചെയ്തു.ഗവർണറുടെ നടപടിയെ വിമർശിച്ച കോടതി, സെനറ്റ് നോമിനേഷനിൽ ചാൻസലർക്ക് അനിയന്ത്രിത അധികാരങ്ങളില്ലെന്ന് ഓർമ്മിപ്പിച്ചു. ചട്ടങ്ങൾ മറന്നായിരുന്നു മോശം നാമനിർദ്ദേശം. നോമിനേഷന് പ്രത്യേക നടപടിക്രമങ്ങളില്ലെന്ന വാദം ശരിയാണെങ്കിലും ചട്ടങ്ങൾ മറികടന്നാകരുത്. കഴിവു തെളിയിച്ചവരാകണമെന്ന ചട്ടം പാലിച്ചില്ല. കൂടുതൽ യോഗ്യതയുള്ളവരെ പരിഗണിച്ചതുമില്ല. പ്രസക്തമായത് അവഗണിക്കുകയോ അപ്രസക്തമായത് പരിഗണിക്കുകയോ ചെയ്യുമ്പോൾ കോടതിക്ക് ഇടപെടേണ്ടി വരും. നോമിനികൾക്ക് ഗവർണറുടെയോ സർക്കാരിന്റെയോ പ്രീതിയുണ്ടെന്നത് ഉത്തരമല്ല. വിവേചനാധികാരം പ്രയോഗിക്കുമ്പോഴും നിഷ്പക്ഷവും നീതിപൂർവകവുമാകണം.

അതേസമയം, അക്കാഡമിക് വിദഗ്ദ്ധരായി സർക്കാർ നിർദ്ദേശിച്ച ജി. മുരളീധരൻ പിള്ള, ഡോ. ഷിജുഖാൻ, ആർ. രാജേഷ് എന്നിവർക്ക് യോഗ്യതയില്ലെന്നാരോപിച്ച് ഡോ. കെ.എൻ. മധുസൂദനൻ പിളള നൽകിയ ഹർജിയാണ് തള്ളിയത്. ഇവർക്കെതിരായ ക്രിമിനൽ കേസുകൾ ഹർജിയിൽചൂണ്ടിക്കാട്ടിയിരുന്നു.ഇവർ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ളവരല്ലെന്ന് പറയാനാകില്ലെന്നും ക്രിമിനൽ കേസുണ്ടെങ്കിലും ശിക്ഷിക്കപ്പെടാത്തതിനാൽ അയോഗ്യതയില്ലെന്നും വിലയിരുത്തി.

സർവകലാശാലാ രജിസ്ട്രാർ നൽകിയ പട്ടിക തള്ളിയാണ് അഭിഷേക് ഡി.നായർ (ഹ്യുമാനിറ്റീസ്), എസ്.എൽ ധ്രുവിൻ (സയൻസ്), മാളവിക ഉദയൻ (ഫൈൻ ആർട്സ്), സുധി സദൻ (സ്‌പോർട്സ്) എന്നിവരെ ഗവർണർ നോമിനേറ്റ് ചെയ്തത്. സർവകലാശാല നൽകിയ പട്ടികയിൽ ഉൾപ്പെട്ട അരുണിമ അശോക്, ടി.എസ്.കാവ്യ, നന്ദകിഷോർ, പി.എസ്.അവന്ത് സെൻ എന്നിവരാണ് ഇതു ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.ചട്ടങ്ങളിൽ നിഷ്‌കർഷിക്കുന്ന മികവുകൾ ഇല്ലെന്നായിരുന്നു വാദം.

ഹ്യുമാനിറ്റീസ് പ്രതിനിധി അക്കാഡമിക് രംഗത്തും മറ്റുള്ളവർ അതത് മേഖലകളിലും കഴിവു തെളിയിച്ചവരാകണമെന്നാണ് ചട്ടം. ഹർജിക്കാരിൽ റാങ്ക് ജേതാവും കലാ പ്രതിഭയും കായിക പ്രതിഭയുമുണ്ട്. ചാൻസലർ നിർദ്ദേശിച്ചവർക്ക് ഇത്തരം പശ്ചാത്തലങ്ങളില്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR, HIGHCOURT, CHANCELLOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.