തിരുവനന്തപുരം:സെക്രട്ടേറിയറ്റിൽ ഫയലുകൾ കുന്നുകൂടുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെ, ഭരണവേഗം കൂട്ടാനുള്ള റിപ്പോർട്ട് പഠിക്കാൻ സ്വകാര്യ കൺസൾട്ടൻസിയെ നിയോഗിക്കാൻ ആലോചന. ഒന്നാം പിണറായി സർക്കാർ ഭരണപരിഷ്ക്കാരം പഠിക്കാൻ പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ നിയോഗിക്കാൻ ആലോചിച്ചിരുന്നു. അത് നടന്നില്ല.
ഭരണപരിഷ്ക്കാരത്തിന് പൊതുഭരണവകുപ്പ് മുൻ ജോയന്റ് സെക്രട്ടറി തയ്യാറാക്കിയ വർക്ക് സ്റ്റഡി റിപ്പോർട്ട് പഠിക്കാൻ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിനെ നിയോഗിക്കും എന്നാണ് സൂചന. തീരുമാനം ഉടനുണ്ടാകും.
തങ്ങൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുള്ള റിപ്പോർട്ട് ധനവകുപ്പ് പൂർണ്ണമായും തള്ളിയിരുന്നു. അതോടെയാണ് പുറത്തുള്ള ഏജൻസി പഠിക്കട്ടെ എന്ന നിർദ്ദേശം ഉയർന്നത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിലെ ഉന്നതർ തയാറാക്കിയ റിപ്പോർട്ടിനെതിരെ ധനവകുപ്പിലെ ഉന്നതർ രംഗത്തെത്തിയതോടെ രണ്ട് മുഖ്യ വകുപ്പുകളുടെ പോര് സർക്കാരിന് തലവേദനയുമായിരുന്നു.
പൊതുഭരണ വകുപ്പിലാണ് ആദ്യം തസ്തികകൾ കുറയ്‌ക്കേണ്ടതെന്നാണ് ധനവകുപ്പിന്റെ നിലപാട്. പൊതുഭരണം അടക്കം എല്ലാ വകുപ്പുകളും ഫയൽ നീക്കത്തിന്റെ തട്ടുകൾ കുറച്ചിട്ടും ധനവകുപ്പു മാത്രം തയാറാകാത്തതാണ് ഫയൽ കുന്നുകൂടാൻ മുഖ്യകാരണമെന്ന ആക്ഷേപവും സർക്കാരിന്റെ നേട്ടമായി കാണുന്ന കിഫ്ബി പൂട്ടണമെന്ന പരാമർശം വർക്ക് സ്റ്റഡി റിപ്പോർട്ടിൽ വന്നതുമാണ് വിവാദമായത്.
ധനവകുപ്പ് സെക്‌ഷൻ ഓഫീസർക്കും വകുപ്പു സെക്രട്ടറിക്കും ഇടയിലെ തട്ടുകൾ രണ്ടാക്കി കുറയ്ക്കണമെന്ന് പൊതുഭരണവകുപ്പ് ആവശ്യപ്പെട്ടു. ധനവകുപ്പിൽ ജോലി ഭാരം വർധിക്കുന്നതിനു മുഖ്യകാരണം അശാസ്ത്രീയമായ ഫയൽ വഴികളാണെന്നും ധനവകുപ്പിലെ അനാവശ്യനിയമനങ്ങൾ ധൂർത്താണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |