കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിലെ പ്രതികൾ 23ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകണം. ടി.എം.വർഗീസ് സ്മാരക ഓഡിറ്റോറിയം വളപ്പിലെ പഴയ കെട്ടിടത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന പുറ്റിങ്ങൽ വെടിക്കെട്ട് അപകട സ്പെഷ്യൽ കോടതിയിലേക്ക് കേസ് മാറ്റുന്നതിന് മുന്നോടിയായാണ് സെഷൻസ് കോടതിയിൽ പ്രതികൾ ഹാജരാകേണ്ടത്.
2016 ഏപ്രിൽ 10ന് പുലർച്ചെയാണ് പുറ്റിങ്ങൽ ദുരന്തം ഉണ്ടായത്. ജില്ലാ ഭരണകൂടത്തിന്റെ നിരോധന ഉത്തരവ് ലംഘിച്ച് മത്സര കമ്പം നടത്തി ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു. വെടിക്കെട്ട് ദുരന്തത്തിൽ 110 പേർ മരിച്ചു. 656 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുണനിലവാരം ഇല്ലാത്ത പടക്കങ്ങളും അമിട്ടുകളും ഉപയോഗിച്ച് കാഴ്ചക്കാരിൽ നിന്ന് നിശ്ചിത ദൂരപരിധി പാലിക്കാതെയായിരുന്നു ക്ഷേത്ര കോമ്പൗണ്ടിലെ മത്സര കമ്പം. നിമിഷങ്ങൾക്കകം ഒരു തൊഴിലാളിയുടെ കൈയിലിരുന്ന അമിട്ടുപൊട്ടി തീപ്പൊരി തെക്കേ കമ്പപ്പുരയിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം പടക്കങ്ങളിലേക്ക് പടർന്ന് ഉഗ്ര സ്ഫോടനത്തിൽ കലാശിക്കുകയായിരുന്നു.
ക്രൈം ബ്രാഞ്ച് എസ്.പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി 59 പ്രതികൾക്കെതിരെ കുറ്റപത്രം നൽകി. ഉത്സവ കമ്മിറ്റി അംഗങ്ങൾ അടക്കം 1 മുതൽ 44 വരെയുള്ള പ്രതികൾക്ക് മേൽ സ്ഫോടക വസ്തു നിയമം, കൊലക്കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടിമുതലുകളുമുള്ള കേസിൽ 51 പ്രതികൾക്ക് പതിനായിരം പേജുള്ള കുറ്റപത്രത്തിന്റെ പകർപ്പ് ഡിജിറ്റലായും പേപ്പർ രൂപത്തിലും നൽകി. പുറ്റിങ്ങൽ സ്പെഷ്യൽ കോടതിയിൽ കമ്പ്യൂട്ടർവത്കരണവും വൈദ്യുതീകരണവും പൂർത്തിയായാൽ കേസ് അവിടേക്ക് മാറ്റും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ.രവീന്ദ്രനാണ് ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |