പയ്യന്നൂർ(കണ്ണൂർ): പെരുമ്പ ജുമാ മസ്ജിദിന് സമീപത്തെ സി.എച്ച്. സുഹറയുടെ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തെ അലമാരകളിൽ സൂക്ഷിച്ച 76 പവൻ സ്വർണാഭരണങ്ങളും നാലായിരം രൂപയും കവർന്നു.
ഇന്നലെ രാവിലെ ഉണർന്ന വീട്ടുകാർ വാതിൽ പൊളിഞ്ഞുകിടക്കുന്നതായി കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വർണം നഷ്ടമായത് അറിഞ്ഞത്.
അകത്തെ രണ്ട് മുറികളിലെ അലമാരകൾ തുറന്ന നിലയിലായിരുന്നു. ഇതിലായിരുന്നു സ്വർണ്ണാഭരണങ്ങൾ. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാഗുകളും ബാങ്ക് പാസ് ബുക്കും മറ്റ് രേഖകളും വീട്ട് പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ വാതിൽ കുത്തിതുറക്കാനായി ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര മോഷണം നടന്ന മുറിയിൽ ഉപേക്ഷിച്ചിരുന്നു. മറ്റൊരു മുറിയിൽ നിന്ന് ഒരു വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്.
സുഹറയും ഭർത്താവ് ആമുവും ചികിത്സാർത്ഥം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലാണുള്ളത്. അടുത്തിടെ ഗൾഫിൽ നിന്നെത്തിയ ഇവരുടെ മകളായ സാജിതയും ഗൾഫിലുള്ള മകൻ റഫീഖിന്റെ മക്കളുമാണ് രാത്രി വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വീടിന്റെ മുകളിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്.
പയ്യന്നൂർ എസ്.ഐ എം.കെ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |