തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി മണ്ഡപമൊരുക്കുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരൻ, ഇന്ന് രക്തസാക്ഷികൾ ജനകീയ സമരത്തിൽ പങ്കെടുത്തവരല്ല. വേറൊരു വിഭാഗം രക്തസാക്ഷികൾ വരുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തിരുവനന്തപുരത്തുവച്ചായിരുന്നു സി ദിവാകരൻ സിപിഎമ്മിനെതിരെ പരസ്യ വിമർശനം നടത്തിയത്.
'ഇന്ന് പുതിയൊരു വിഭാഗം രക്തസാക്ഷികൾ വരുന്നുണ്ട്. ഇവർ ജനകീയ സമരത്തിനോ സ്വാതന്ത്ര്യ സമരത്തിനോ വേണ്ടി വെടിയേറ്റ് രക്തസാക്ഷികളായവരല്ല. ഇവർ ജനങ്ങൾക്കുവേണ്ടി സംസാരിച്ചിട്ടില്ല. രക്തസാക്ഷിയെന്ന് പറയുന്നത് ഇപ്പോൾ അപമാനമാണ്. ഇപ്പോൾ രക്തസാക്ഷികൾ വരുന്നത് എന്ത് എളുപ്പത്തിലാണ്. യഥാർത്ഥ രക്തസാക്ഷികൾക്കും ഇവർക്കൊപ്പമാണ് സ്ഥാനം. സെൻട്രൽ ജയിലിൽ കിടക്കുന്നവർ എത്രയെണ്ണെം രക്തസാക്ഷികളായി വരാൻ പോകുന്നുവെന്ന് എനിക്കറിയില്ല' ദിവാകരൻ പറഞ്ഞു.
ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ് സിപിഎം പാനൂർ തെക്കുംമുറിയിൽ രക്‌തസാക്ഷി മണ്ഡപം നിർമിച്ചത്. 2015 ജൂൺ ആറിനായിരുന്നു സ്‌ഫോടനം ഉണ്ടായത്.
കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ വച്ചായിരുന്നു ബോംബ് നിർമ്മാണം. സ്‌ഫോടനത്തിൽ ഷൈജുവും സുബീഷും കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
സ്‌ഫോടനത്തിന് പിന്നാലെ സിപിഎം ഇരുവരെയും തള്ളിപ്പറഞ്ഞിരുന്നു. സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.കോടിയേരി തള്ളിപ്പറഞ്ഞെങ്കിലും പോസ്റ്റ്‌മോർട്ടത്തിന് ശേഷം അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ ചികിത്സയും മറ്റ് ചെലവുകളും വഹിച്ചതും പാർട്ടിയാണ്.
ഈസ്റ്റ് ചെറ്റക്കണ്ടി എ.കെ.ജി നഗറിലെ പാർട്ടി വക സ്ഥലത്തായിരുന്നു ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചത്. തൊട്ടടുത്ത വർഷം മുതൽ പാർട്ടി ഇരുവരുടേയും അനുസ്‌മരണം സംഘടിപ്പിക്കാൻ തുടങ്ങി.ഇരുവർക്കും സ്മാരകം നിർമ്മിക്കാൻ 2016 ഫെബ്രുവരിയിൽ സി പി എം ധനസമാഹരണം നടത്തിയിരുന്നു. അതോടൊപ്പം തന്നെ കണ്ണൂർ ജില്ലയിലെ സി പി എം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകളുണ്ട്. ആർ എസ് എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് പട്ടികയിൽ പറയുന്നത്.
രക്തസാക്ഷി മണ്ഡപ നിർമ്മാണത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.കൊല്ലപ്പെട്ട രണ്ടുപേർക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തിയത്. സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സി.പിഎം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സി.പി.എം അധപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ വിഷയം പർവതീകരിച്ച് വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. സംഭവത്തിന്റെ വിശദാംശങ്ങൾ ജില്ലാ കമ്മിറ്റിയോട് ചോദിക്കണമെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |