തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ വിവാദമായ ലൈംഗിക പീഡനക്കേസിൽ ജില്ല ക്രൈംബ്രാഞ്ച് ഇന്നലെ കുറ്റപത്രം സമർപ്പിച്ചു. മാനഭംഗം, വധശ്രമം എന്നിവ ഉൾപ്പടെ എട്ടു വകുപ്പുകൾ ചുമത്തി. നെയ്യാറ്റിൻകര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഏഴാം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സുഹൃത്തുക്കളായ എറണാകുളം മുടിക്കൽ ചെറുവേലിക്കുന്ന് സ്വദേശി റെനീഷ, പാങ്ങോട് ശ്രീചിത്രാനഗർ സ്വദേശി സിപ്പി നൂറുദ്ദീൻ എന്നിവരെയും പ്രതികളാക്കി.
അഞ്ചുവർഷമായി പരിചയമുള്ള യുവതിയെ എൽദോസ് കുന്നപ്പിള്ളി തട്ടിക്കൊണ്ടുപോയി ഒന്നിലധികം തവണ പീഡിപ്പിച്ചെന്നും ഒരിക്കൽ കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കുറ്റപത്രത്തിലുള്ളത്. മറ്റുള്ളവർ യുവതിയെ ഭീഷണിപ്പെടുത്തി. യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച എൽദോസ് കുന്നപ്പിള്ളി 2022 ഒക്ടോബർ 14ന് താമസ സ്ഥലത്തുനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോവുകയും കോവളം ബിച്ചിലേക്ക് പോകുന്ന ഭാഗത്തെ പാറക്കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
കോവളം സ്റ്രേഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നും ഇതേക്കുറിച്ച് സംസാരിക്കാൻ ജിഷ്ണു എന്നയാളെ കാറുമായി അയയ്ക്കുമെന്നും എൽദോസ് ഫോൺ വിളിച്ച് അറിയിച്ചെന്ന് നേരത്തേ പരാതിക്കാരി മൊഴി നൽകിയിരുന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ ഹണിട്രാപ്പിൽ കുടുക്കുമെന്ന് അവിടെയുണ്ടായിരുന്ന അഭിഭാഷകൻ ഭീഷണിപ്പെടുത്തി. മുദ്രപ്പത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ 30ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അതു നിരസിച്ചപ്പോൾ എം.എൽ.എ അസഭ്യം വിളിച്ചു. തല കുനിച്ചുവച്ച് കഴുത്തിനുതാഴെ കൈമടക്കി ഇടിച്ചു. ചുരിദാറിലും തലമുടിയിലും പിടിച്ചുവലിച്ചു. ചുരിദാറിന്റെ പിൻവശം കീറി. മുടിയിലും ചുരിദാറിലും പിടിച്ച് മുദ്രപ്പത്രത്തിൽ ഒപ്പിടീക്കാൻ ശ്രമിച്ചു. എം.എൽ.എയുടെ പി.ആർ ജോലി ചെയ്തതിന്റെ ശമ്പളം കിട്ടാത്തതിനാലാണ് കള്ളക്കേസ് കൊടുത്തതെന്നാണ് മുദ്രപ്പത്രത്തിലുണ്ടായിരുന്നത്. ചുരിദാറിന്റെ ഷാൾ അടക്കം കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. പിന്നീട് ശക്തിയായി തറയിലേക്ക് തള്ളിയിട്ടു. വീഴ്ചയിൽ കൈമുട്ടിന് പരിക്കേറ്റു. ലോഡ്സ് ആശുപത്രിക്കു സമീപം ഇരയെ റോഡിൽ തള്ളിയിട്ടശേഷം അവർ കാർ ഓടിച്ചുപോയി. എം.എൽ.എയെ പേടിച്ചാണ് വിവരം പൊലീസ് സ്റ്റേഷനിൽ പറയാതിരുന്നതെന്നും മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |