ബംഗളൂരു: പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ സർക്കാർ സർവീസിലെ പ്യൂണിന്റെ അക്കാഡമിക് രേഖകൾ പരിശോധിക്കാൻ ഉത്തരവിട്ട് കോടതി. കർണാടകയിലാണ് സംഭവം. കൊപ്പിലിലെ ഒരു പ്രാദേശിക കോടതിയാണ് ഉത്തരവിട്ടത്.
23കാരനായ പ്രഭു ലക്ഷ്‌മികാന്ത് ലോകരെ ആണ് പത്താം ക്ലാസ് പരീക്ഷയിൽ 99.5 ശതമാനം മാർക്ക് നേടി കോടതിയിൽ പ്യൂണായി ജോലി നേടിയത്. റായ്‌ച്ചൂർ ജില്ലയിലെ സിന്ധനൂർ താലൂക്കിലാണ് ലോകരെ താമസിക്കുന്നത്. ഏഴാം ക്ലാസ് പഠനത്തിന് ശേഷം ഇയാൾ കൊപ്പൽ കോടതിയിൽ ശുചീകരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ചു.
2024 ഏപ്രിൽ 22ന്, പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ പ്യൂൺ റിക്രൂട്ട്‌മെന്റിൽ ലോകരെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അന്തിമ മെരിറ്റ് ലിസ്റ്റ് പുറത്തിറക്കിയപ്പോൾ അതിൽ ഇയാളുടെ പേരുണ്ടായിരുന്നു. ദിവസങ്ങൾക്ക് ശേഷം ലോകരെ കൊപ്പൽ കോടതിയിൽ പ്യൂണായി ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു.
പലപ്പോഴും വായിക്കാനും എഴുതാനും ലോകരെ ബുദ്ധിമുട്ടുന്നത് പ്രാദേശിക കോടതി ജഡ്‌ജിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് ഇയാളുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കാൻ ജഡ്‌ജി പൊലീസുകാരോട് നിർദേശിച്ചത്.
ഏപ്രിൽ 26നാണ് പൊലീസ് കേസ് ഫയൽ ചെയ്‌തത്. അന്വേഷണത്തിൽ ഏഴാം ക്ലാസിന് ശേഷം ലോകരെ നേരിട്ട് പത്താം ക്ലാസ് പരീക്ഷയെഴുതി മുഴുവൻ മാർക്കും നേടിയെന്ന് കണ്ടെത്തി. 625ൽ 625 മാർക്കും നേടിയിട്ടും ഇയാൾക്ക് കന്നഡ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ എഴുതാനോ വായിക്കാനോ അറിയില്ല. ലോകരെയെപ്പോലുള്ളവർ മറ്റ് സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ലോകരെയുടെ കൈയക്ഷരവും അയാളുടെ പത്താം ക്ലാസ് ഉത്തരക്കടലാസും തമ്മിൽ താരതമ്യം ചെയ്യണമെന്നും ജഡ്‌ജി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |