ഇസ്ലാമാബാദ്: വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ അഭിമുഖീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടുത്തിടെ രാജ്യം കഞ്ചാവ് കൃഷി നിയമവിധേയമാക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി ചെയ്യാനാണ് പാകിസ്ഥാൻ പദ്ധതിയിടുന്നത്. എന്നാൽ ഇപ്പോഴിതാ പാകിസ്ഥാൻ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്തെ പൊതുസ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
രാജ്യത്തിന്റെ ദേശീയ എയർലൈൻ കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻ അടക്കം സ്വകാര്യവത്കരിക്കാനാണ് നീക്കം. കഴിഞ്ഞ 20 വർഷമായി പാക് എയർലൈൻസ് നഷ്ടത്തിലാണ്. പുറത്തുവരുന്ന കണക്ക് പ്രകാരം 3.6 ബില്യൺ ഡോളർ നഷ്ടത്തിലാണ് പാകിസ്ഥാൻ എയർലൈൻസ് കടന്നുപോകുന്നത്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ സ്വകാര്യവത്കരിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന്റെ പരീക്ഷണമായാണ് എയർലൈനുകളുടെ സ്വകാര്യവൽക്കരണം കണക്കാക്കപ്പെടുന്നു.
കൂടാതെ ന്യൂയോർക്കിലെ റൂസ്‌വെൽറ്റ് ഹോട്ടൽ, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ലാഹോർ ഇലക്ട്രിക് സപ്ലൈ, ഫസ്റ്റ് വിമൻ ബാങ്ക്, പാകിസ്ഥാൻ റീഇൻഷുറൻസ്, ലാഹോറിലെ സർവീസസ് ഇന്റർനാഷണൽ ഹോട്ടൽ, ഹൗസ് ബിൽഡിംഗ് ഫിനാൻസ് കോർപ്പറേഷൻ, കൂടാതെ പാകിസ്ഥാന്റെ മറ്റ് പല സംരംഭങ്ങളും ഇപ്പോൾ നഷ്ടത്തിലാണ്. പാകിസ്ഥാൻ വ്യവസായി ആരിഫ് ഹബീബും രാജ്യത്തെ മൂന്ന് സ്വകാര്യ എയർലൈനുകളും ഉൾപ്പെടെ 10 ഓളം പേർ എയർലൈനുകളുടെ ഭൂരിഭാഗം ഓഹരികൾക്കായി ഇതിനകം ലേലം സമർപ്പിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ലേലത്തുക സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 18ന് ആയിരുന്നു. എന്നാൽ വീണ്ടും ദീർഘിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാക് എയർലൈനുകളുടെ ഓഹരികൾ സ്വകാര്യ വ്യക്തികൾക്ക് വിജയകരമായി കൈമാറാൻ സാധിച്ചാൽ നഷ്ടത്തിലുള്ള മറ്റ് സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാൻ പാകിസ്ഥാൻ തയ്യാറാകുമെന്ന് സാമ്പത്തിക വിദഗ്‌ധനായ താരിഖ് ഹമീദ് പറഞ്ഞു. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക രക്ഷാപ്രവർത്തനത്തിന് ആറ് മുതൽ എട്ട് ബില്യൺ ഡോളർ ആവശ്യമാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സ്വകാര്യവത്സകരണത്തിലൂടെ സർക്കാരിന് എത്രമാത്രം സമ്പാദിക്കാനാകുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പാകിസ്ഥാന്റേത് തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണെന്ന് അടുത്തിടെ രാജ്യത്തുള്ള അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രതിനിധി സംഘം സർക്കാരിന്റെ സാമ്പത്തിക വിദഗ്ധരോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നഷ്ടത്തിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് സബ്സിഡി നൽകുന്നത് നിർത്തണമെന്നും സംഘം മുന്നറിയിപ്പ് നൽകിയിരുന്നു.
വിദേശ നാണ്യത്തിലെ ഇടിവ്
കേന്ദ്ര ബാങ്കിന്റെ വിദേശ നാണ്യത്തിലെ കുത്തനെയുളള ഇടിവാണ് പാകിസ്ഥാൻ അടി പതറാനുള്ള പ്രധാന കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമത്താൽ സാധാരണക്കാർ പ്രതിസന്ധിയിലാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും ക്ഷയിച്ച രാജ്യമെന്നാണ് ഐഎംഎഫ് പാകിസ്ഥാനെ വിശേഷിപ്പിച്ചത്. ലോകബാങ്കിന്റെ ആഗോള സാമ്പത്തിക റിപ്പോർട്ടിൽ പാകിസ്ഥാന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ച 1.7 ശതമാനം മാത്രമാണുള്ളത്. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ഐഎംഎഫിന്റെ 24ാം വായ്പ ഗഡു അനുവദിക്കാൻ വൈകുമെന്നാണ് റിപ്പോർട്ടുകളും അന്ന് പുറത്തുവന്നിരുന്നു.
ഇതോടൊപ്പം സഹായം നൽകിക്കൊണ്ടിരുന്ന സൗദി അറേബ്യയും യുഎഇയും പാകിസ്ഥാനെ കൈയയച്ച് സഹായിക്കുന്നതിനുളള വിമുഖത അറിയിച്ചതും പാകിസ്ഥാന് തിരിച്ചടിയായിട്ടുണ്ട്. മുൻകാലങ്ങളിലെ പോലെ സഹായം നൽകാൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് ഈ രാജ്യങ്ങൾ കഴിഞ്ഞ വർഷം നൽകിയിട്ടുള്ളത്. നയത്തിൽ മാറ്റം വരുത്തി പരിഷ്‌കരണം നടപ്പാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി മുസ്ലീം രാജ്യങ്ങൾ പാകിസ്ഥാന് സന്ദേശം നൽകുകയും ചെയ്തിരുന്നു.
അതേസമയം പാകിസ്ഥാനിൽ ജനങ്ങൾ കൂടുതൽ പ്രതിസന്ധികൾ നേരിടുന്നത് സ്ഥിരം ചർച്ചാ വിഷയമാണ്. ഭക്ഷ്യവകുപ്പും മില്ലുകളും തമ്മിലുളള സ്വരച്ചേർച്ചയില്ലായ്മ സബ്സിഡിയുളള ധാന്യങ്ങൾ കുറയുന്നതിനിടയാക്കിയിരുന്നു. ഇസ്ലാമാബാദ് പൊലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുളള റിക്രൂട്ട്‌മെന്റിനായി എത്തിയ ഉദ്യോഗാർത്ഥികൾ നിലത്തിരുന്ന് പരീക്ഷ എഴുതുന്നതിന്റെ ചിത്രങ്ങളാണ് ഒരു സമയത്ത് പുറത്തുവന്നിരുന്നു. ഇതോടെ പാക് പ്രതിസന്ധി വീണ്ടും ചർച്ചാ വിഷയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |