തിരുവനന്തപുരം: അതിതീവ്രമഴ മൂലം നഗരവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തിരസഹായത്തിനായി നഗരസഭാ മെയിൻ ഓഫീസിൽ പ്രവർത്തിച്ച് വരുന്ന കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ എല്ലാ ദിവസവും വിലയിരുത്താറുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ. അടിയന്തര സാഹചര്യം കണക്കിലെടുത്തു എല്ലാ ദിവസവും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ലഭ്യമാകുന്ന എല്ലാ പരാതികൾക്കും ഉടനടി പരിഹാരം കാണുന്നുണ്ടെന്നും മേയർ അറിയിച്ചു.
''ഇന്ന് ശ്രദ്ധയിൽപെട്ട ഒരു പരാതിയായിരുന്നു വെൺപാലവട്ടത്ത് ഒരു ഇടറോഡിൽ വെള്ളക്കെട്ട് ഉണ്ടെന്നുള്ളത്. അത് അടിയന്തിരമായി പരിഹരിക്കുവാൻ ഉദ്യോഗസ്ഥർക്ക് അപ്പോൾ തന്നെ നിർദ്ദേശം നൽകിയിരുന്നു. മോട്ടോർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു കളയുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇവിടെ ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുവാനും നിർദ്ദേശം നൽകി. കൺട്രോൾ റൂം നമ്പർ: 9446677838''
കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമഴ ശനിയാഴ്ചയോടെ ശമിക്കാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന. ഇന്നും നാളെയും ശക്തമായ മഴ തുടരും. തെക്കൻ കേരളത്തിൽ കേന്ദ്രീകരിച്ചിരുന്ന അതിശക്തമഴ ഇന്നലെ എല്ലാ ജില്ലകളിലേക്കും വ്യാപിച്ചു. ഉയർന്ന തിരമാലയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്.
ആഗസ്റ്റിൽ പെരുമഴ
സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെയെത്തും. രണ്ടാംപാദമായ ആഗസ്റ്റിൽ അത് പെരുമഴയായേക്കാമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ, ജൂലായ് മാസങ്ങളിൽ പതിവ് അളവിലോ അല്പം കൂടുതലോ മഴ ലഭിക്കും. ഇന്ത്യൻ മഹാസമുദ്രോപരിതലത്തിലെ ചൂട് കൂടുതലാണിപ്പോൾ. ഇത് സാധാരണനിലയിലേക്ക് മാറുന്നതാണ് കാലവർഷം നേരത്തെയെത്താൻ കാരണം. ആഗസ്റ്റ്,സെപ്തംബർ മാസങ്ങളിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഡൈപോൾ പ്രതിഭാസത്തിലെ മാറ്റം കാരണമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കിഴക്കൻ ഉഷ്ണമേഖലയ്ക്കും പടിഞ്ഞാറൻ ഉഷ്ണമേഖലയ്ക്കും ഇടയിലെ ജലോപരിതല താപനില വ്യത്യസ്തമാകുമ്പോൾ സംഭവിക്കുന്ന ക്രമരഹിതമായ കാലാവസ്ഥാ പ്രതിഭാസമാണ് ഡൈപോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |