ന്യൂഡൽഹി: ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) ജൂനിയർ റസിഡന്റ് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. പ്രതിഷേധക്കാരുടെ ആക്രമണ ഭീഷണി കാരണം ആംബുലൻസിന്റെ വഴിയിലൂടെ പൊലീസ് ജീപ്പ് ആറാം നിലയിലെത്തിച്ച് പ്രതിയെ അറസ്റ്റു ചെയ്തതിന്റെ വീഡിയോ വൈറലായിരുന്നു.
മേയ് 19ന് ഓപ്പറേഷൻ തിയറ്ററിൽ വച്ചാണ് നഴ്സിംഗ് ഓഫീസർ സതീഷ് കുമാർ ഡോക്ടറെ ഉപദ്രവിച്ചത്. വിവാദമാകുമെന്ന് മനസിലായതോടെ പ്രതി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പരാതിക്കാരിക്ക് വാട്ട്സ് ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. മേയ് 20ന് പ്രതിയെ സസ്പെൻഡ് ചെയ്തു.
പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ജൂനിയർ, സീനിയർ റസിഡന്റ് ഡോക്ടർമാർ ഡീൻ ഓഫീസിന് പുറത്ത് പ്രതിഷേധം തുടങ്ങി. ചൊവ്വാഴ്ചയാണ് പൊലീസ് കേസെടുത്തത്. മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പ്രതി സ്വയം ആശുപത്രിയിൽ ചികിത്സ തേടുകയും ആറാം നിലയിലെ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതിയെ പുറത്തേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമല്ലെന്ന് എയിംസ് സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൊണ്ടുപോകാൻ ആംബുലൻസ് ഉപയോഗിക്കുന്ന വഴിയിലൂടെ പൊലീസ് ജീപ്പ് ഓടിച്ച് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിഷേധക്കാർ ജീപ്പ് തടഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അവരെ മാറ്റുകയായിരുന്നു.
ഉത്തരാഖണ്ഡ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ കുസുമം കന്ദ്വാൾ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി ഇരയെയും ഡീൻ, വനിതാ ഡോക്ടർമാർ തുടങ്ങിയവരെയും കണ്ട് വിവരങ്ങൾ തേടി. ഉടൻ അന്വേഷണ സമിതി രൂപീകരിക്കാൻ ഡെറാഡൂൺ ജില്ലാ മജിസ്ട്രേറ്റിനോട് നിർദേശിച്ചു. പരാതി വന്ന ശേഷവും പ്രതിയെ ഡ്യൂട്ടിക്ക് നിയോഗിച്ച മലയാളിയായ അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് സിനോജിനെ അന്വേഷണം തീരുംവരെ സസ്പെൻഡ് ചെയ്യാനും നിർദ്ദേശിച്ചു. 72 മണിക്കൂറിനുള്ളിൽ മറുപടി ആവശ്യപ്പെട്ട് എയിംസ് അഡ്മിനിസ്ട്രേഷൻ സിനോജിന് നോട്ടീസ് അയച്ചു.
The cops drove their car inside AIIMS Rishikesh.pic.twitter.com/rZDkCvHipM
— Divya Gandotra Tandon (@divya_gandotra) May 22, 2024
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |