ഹൈദരാബാദ്: ആദിവാസി യുവതിയെ തടവിൽ വച്ച് പീഡിപ്പിച്ച് തീവച്ച കേസിൽ സഹോദരി ഉൾപ്പടെ നാല് പേർ അറസ്റ്റിൽ. തെലങ്കാനയിലെ നാഗർകർണൂൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പാടത്ത് പണിയെടുക്കാൻ വിസമ്മതിച്ചതിന് ജൂൺ എട്ട് മുതൽ 19 വരെയാണ് യുവതിയെ തടവിലിട്ട് പീഡിപ്പിച്ചത്. സംഭവത്തിൽ യുവതിയുടെ സഹോദരിയെ കൂടാതെ പാട്ടകൃഷിക്കാരനായ വെങ്കടേഷും സഹോദരീഭർത്താവും അറസ്റ്റിലായിട്ടുണ്ട്.
വെങ്കടേഷിന്റെ കൈയിൽ നിന്നും യുവതിയും സഹോദരിയും പണം കടം വാങ്ങിയിരുന്നു. പാടത്ത് പണിയെടുത്ത് വീട്ടാം എന്ന കരാറിനെ തുടർന്നാണ് ഇരുവരും പണം വാങ്ങിയത്. എന്നാൽ കുറച്ചു ദിവസം പണിയെടുത്ത ശേഷം സഹോദരിയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവതി ജോലിയവസാനിപ്പിച്ച് മടങ്ങി. വെങ്കടേഷും സഹായികളും അവരെ പിടിച്ചുകൊണ്ടുവന്ന് തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് മർദ്ദിച്ച് മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി പുരട്ടുകയും സാരിയിൽ ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്യുകയായിരുന്നു.
സഹോദരിയുടെയും ഭർത്താവിന്റെയും അറിവോടെയായിരുന്നു ആക്രമണം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് സംഘമാണ് യുവതിയെ രക്ഷിച്ചത്. സ്വകാര്യഭാഗങ്ങളിലുൾപ്പെടെ പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. ലൈംഗികാതിക്രമത്തിനും കൊലപാതകശ്രമത്തിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |