പാണത്തൂർ: ഹോസ്ദുർഗ്ഗ് - പാണത്തൂർ സംസ്ഥാന ഹൈവേ 2008ൽ തുടങ്ങിയ നവീകരണം 2024 ആയിട്ടും ഇഴഞ്ഞു നീങ്ങുന്നു. സംസ്ഥാനത്തെ മറ്റ് പ്രധാന റോഡുകളെല്ലാം കാലത്തിനനുസരിച്ച് മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ചപ്പോഴാണ് കാസർകോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട അന്തർ സംസ്ഥാന പാത ശാപമോക്ഷം കിട്ടാതെ കിടക്കുന്നത്.
2016ൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് ഒരു മന്ത്രിയെ കിട്ടിയപ്പോൾ ഈ മലയോര മേഖല ഒരുപാട് വികസന സ്വപ്നങ്ങൾ കണ്ടു. എന്നാൽ അന്ന് ലഭിച്ചത് ഏഴാം മൈൽ മുതൽ, പൂടംകല്ല് വരെ 9 കിലോമീറ്റർ ദൂരം മാത്രം മെക്കാഡം ടാറിംഗ്. അതും പഴയ അലൈൻമെന്റ് അതുപോലെ നിലനിർത്തി കൊടും വളവുകൾ, അപകടമുനമ്പുകൾ, എന്നിവയോടുകൂടി ഒരു നവീകരണം.
അതിന് ശേഷം മലനാട് വികസന സമിതി രൂപീകരിച്ച് പൊതുജനം നടത്തിയ നിരന്തര പോരാട്ടങ്ങളുടെ ഫലമായിരുന്നു പൂടംകല്ല് - ചിറംകടവ് ഭാഗത്തെ 17.60 കിലോമീറ്റർ സ്റ്റേറ്റ് ഹൈവേ നവീകരണം. ഈ പ്രവൃത്തി 2021 ൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി പണി ആരംഭിച്ചതാണ്. എസ്റ്റിമേറ്റിൽ രേഖപ്പെടുത്തിയ പ്രകാരം 18 മാസക്കാലം കൊണ്ട് പൂർത്തിയാക്കേണ്ട ജോലിയാണിത്. എന്നാൽ വർഷം 3 പൂർത്തിയായിട്ടും, ഇപ്പോഴും 40 ശതമാനം പ്രവൃത്തി പോലും പൂർത്തിയായിട്ടില്ല. 2021 നവമ്പർ മാസത്തിൽ കാഞ്ഞങ്ങാട് എം.എൽ.എ മുൻകൈ എടുത്ത്, ജനപ്രതിനിധികളും, പൊതുപ്രവർത്തകരും, ഉദ്യോഗസ്ഥരും, കരാർ ഉടമകളുടെ പ്രതിനിധികളും ഉൾപ്പെടുന്ന രണ്ട് മോണിറ്ററിംഗ് കമ്മിറ്റികൾ, കള്ളാർ, പനത്തടി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ചു. ഏതായാലും രൂപീകരണത്തിന് ശേഷം പനത്തടി പഞ്ചായത്തിലെ മോണിറ്ററിംഗ് കമ്മിറ്റി പിന്നീട് ഒരു അവലോകന യോഗവും ചേർന്നിട്ടില്ല. കള്ളാർ പഞ്ചായത്ത് മോണിറ്ററിംഗ് കമ്മിറ്റി നാലോളം യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ അമ്പതോളം ബസുകളും, നൂറു കണക്കിന് മറ്റിതര വാഹനങ്ങളും ഓടുന്ന ഈ റോഡിനോട് പ്രതികാര ബുദ്ധിയോടെ ഉള്ള സമീപനം ആണ്, ഇവിടുത്തെ രാഷ്ട്രീയ -ഉദ്യോഗസ്ഥ ലോബി പുലർത്തി വരുന്നതെന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്.
റോഡ് കൈയേറ്റത്തിനെതിരെ പോരാട്ടം
2018-19 ൽ മലനാട് വികസന സമിതി നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായി നടത്തിയ, ഹോസ്ദുർഗ്ഗ് - പാണത്തൂർ സ്റ്റേറ്റ് ഹൈവേ ഭൂമിയുടെ റീ സർവ്വേയുടെ ഭാഗമായി അളന്നു തിട്ടപ്പെടുത്തിയ സർക്കാർ ഭൂമിയിൽ നിലനിൽക്കുന്ന 493 ഓളം കൈയേറ്റങ്ങൾക്ക് പ്രാദേശിക ഭരണകൂടങ്ങൾ അനധികൃതമായി നമ്പർ നൽകി പിന്തുണക്കുകയാണെന്ന ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് നിയമനടപടികളുമായി മലനാട് വികസന സമിതി മുന്നോട്ട് പോവുകയാണ്.
റോഡ് പണിയുടെ ഭാഗമായി മുറിച്ചു നീക്കിയ മരങ്ങളുടെ കുറ്റികൾ പൂടംകല്ല് മുതൽ കോളിച്ചാൽ വരേയുള്ള ഭാഗത്ത് അപകടകരമായ നിലയിൽ നിലനിൽക്കുന്നത് നിരവധി വാഹന അപകടങ്ങൾക്ക് ഇതിനോടകം കാരണമായിട്ടുണ്ട്. ഇത് അടിയന്തരമായി നീക്കം ചെയ്യാൻ കെ.ആർ.എഫ്.ബി തയ്യാറാകണം. കെ.ആർ.എഫ്.ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, രാഷ്ട്രീയക്കാരും ,കരാറുകാരുമായി ഒത്തുകളിക്കുകയാണ്.
മലനാട് വികസനസമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |