തിരുവനന്തപുരം: ബാർ കോഴ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മദ്യനയത്തിൽ സർക്കാരോ പാർട്ടിയോ ഇതുവരെ ചർച്ച തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കുറയുകയാണ് ചെയ്തതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
'ബാർ ഉടമകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന് വ്യാജ പ്രചരണം നടത്തകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരഞ്ഞെടുപ്പിനുശേഷവും ഇത്തരം പ്രചാരണത്തിന് നേതൃത്വം നൽകുകയാണ്. യുഡിഎഫിന്റെ സമയത്തെ ആവർത്തനമല്ല എൽഡിഎഫിന്റേത്. സമ്പന്നരുടെ താൽപര്യമല്ല സർക്കാർ സംരക്ഷിക്കുന്നത്. 22 ലക്ഷമായിരുന്ന ബാർ ലൈസൻസ് ഫീസ് 35 ലക്ഷമാക്കി വർദ്ധിപ്പിച്ചു.
മദ്യ ഉപഭോഗം സംസ്ഥാനത്ത് കുറയുകയാണ് ചെയ്തത്. ആരോപണങ്ങളിൽ അടിസ്ഥാനമില്ല. എക്സൈസ് മന്ത്രി എം ബി രാജേഷ് രാജിവയ്ക്കേണ്ട ആവശ്യമില്ല. ഡ്രൈ ഡേ ഒഴിവാക്കുന്നതിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല. മാദ്ധ്യമങ്ങൾ പറഞ്ഞത് കൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ല. ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാർട്ടിയല്ല സിപിഎം'- ഗോവിന്ദൻ പറഞ്ഞു.
മഴക്കെടുതി നേരിടുന്നതിനുള്ള യോഗം വിളിച്ചു ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുകയും ജനകീയ പ്രശ്നങ്ങൾ തടയുകയും ചെയ്യുകയാണ്. വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ശൈലജക്കെതിരെ അശ്ലീല പ്രചാരണവേല സംഘടിപ്പിക്കാൻ ഒരു ടീം പ്രവർത്തിച്ചു. യുഡിഎഫുകാരാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |