തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ റൺവേക്ക് മുകളിലും സൈനികകേന്ദ്രങ്ങളിലുമടക്കം സുപ്രധാന മേഖലകളിലെ ഡ്രോൺ പറത്തൽ സൃഷ്ടിക്കുന്നത് വലിയ സുരക്ഷാഭീഷണി. തന്ത്റപ്രധാന മേഖലകളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലും വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലും ഡ്രോൺ പറപ്പിക്കുന്നതിന് നിരോധനമുണ്ട്. ഇതു ലംഘിച്ചാണ് ഓൺലൈനിൽ വാങ്ങുന്ന ചൈനീസ് നിർമ്മിത ഹൈക്വാളിറ്റി ഡ്രോണുകൾ പറത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേയിൽ ഡ്രോൺ തകർന്നുവീണത് കഴിഞ്ഞദിവസമാണ്. ടോയ് ഡ്രോണായിരുന്നെങ്കിലും വിമാനങ്ങൾക്ക് കടുത്ത ഭീഷണിയാണിത്. മുൻപും തലസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിൽ ഡ്രോൺ പറത്തിയിട്ടുണ്ട്.
രാജ്ഭവൻ, സെക്രട്ടേറിയറ്റ്, മന്ത്റിമന്ദിരങ്ങൾ, ഐ.എസ്.ആർ.ഒ, വിമാനത്താവളം, സൈനികകേന്ദ്രങ്ങൾ എന്നിവയടക്കം 82 തന്ത്രപ്രധാന കേന്ദ്രങ്ങൾ. സൈനികമേഖലകളിലെ ഡ്രോണുകൾ സൈന്യം വെടിവച്ചിടും.
അനധികൃത ഡ്രോണുകൾ തകർക്കാൻ വ്യോമസേന, ഐ.എസ്.ആർ.ഒ എന്നിവയുടെ സഹായത്തോടെയുള്ള പൊലീസിന്റെ 'ഓപ്പറേഷൻ ഉഡാൻ' നിലച്ചമട്ടാണ്. പൊലീസിന്റെ ആന്റിഡ്രോൺ സംവിധാനം ഉപയോഗിച്ച് അഞ്ച് കിലോമീറ്റർ പരിധിയിലെ ഡ്രോണുകളെ കണ്ടെത്താനും റേഡിയോ ഫ്രീക്വൻസിയോ ലേസറോ ഉപയോഗിച്ച് ജാം ചെയ്ത് നിലത്തിറക്കാനുമാകും. മൊബൈലിന്റെ ഐ.എം.ഇ.ഐ പോലെ ഡ്രോണിനും തിരിച്ചറിയൽ നമ്പരുള്ളതിനാൽ എവിടെയാണ് നിർമ്മിച്ചതെന്ന് അറിയാനും സാധിക്കും.
1- താഴ്‌ന്നു പറക്കുന്ന ഡ്രോണുകൾ റഡാറുകളുടെ കണ്ണിൽപ്പെടില്ല. കൂട്ടിയിടിച്ചാൽ വിമാനത്തിന്റെ നിയന്ത്രണം തെറ്റും. ഡ്രോണിന്റെ അതിവേഗം കറങ്ങുന്ന പ്രൊപ്പല്ലറുകൾ അപകടത്തിന്റെ ആഘാതം കൂട്ടും.
2-എൻജിൻ തകരാറിലായി തീപിടിച്ചേക്കാം. ഡിജിറ്റൽ നിയന്ത്രണസംവിധാനവും തകരാറിലാവും. വിമാനത്തിന്റെ ചിറകിനെ സെക്കൻഡിന്റെ മുന്നൂറിലൊരു സമയംകൊണ്ട് ഡ്രോൺ തകർക്കും.
250ഗ്രാമുള്ള നാനോഡ്രോണുകൾ മുതൽ 150 കിലോഗ്രാമുള്ള ഹെവിഡ്രോണുകൾ വരെ അഞ്ചിനം.
നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ വേണ്ട. പക്ഷേ 50 അടിക്ക് മുകളിൽ പറക്കാൻ പാടില്ല.
മറ്റുള്ളവയ്ക്ക് വ്യോമയാന ഡയറക്ടറേറ്റിന്റെ പെർമിറ്റും വ്യക്തിഗത തിരിച്ചറിയൽ നമ്പരും വേണം.
400 അടിക്ക് മുകളിൽ പറത്തരുത്. സുരക്ഷാവിഭാഗങ്ങൾക്ക് അനുമതി വേണ്ട
വിമാനത്താവളത്തിനടുത്ത് ഡ്രോൺ പറത്തുന്നത് എയർക്രാഫ്റ്റ് ആക്ട് പ്രകാരം രണ്ടുവർഷം തടവും 10 ലക്ഷം പിഴയും കിട്ടാവുന്ന കുറ്റമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |