കടയ്ക്കൽ: കുപ്രസിദ്ധ ഗുണ്ടയെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ. കുപ്രസിദ്ധ ഗുണ്ട കൊട്ടിയം ഷിജു എന്ന് വിളിക്കുന്ന മാങ്കോട് വില്ലേജിൽ ബൗണ്ടർ മുക്ക് സ്വദേശി ഷിജു (48), തീപ്പൊരി ഷിബു എന്ന ഷിബു എന്നിവരാണ് ചിതറ പൊലീസിന്റെ പിടിയിലായത്.
കൊല്ലം ചിതറ മൂന്ന് മുക്ക് സ്വദേശി മുസമിലിനാണ് (18) മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. കടയക്ക്‌ലിലുള്ള അക്ഷയ സെന്ററിൽ പോയി എൻജിനിയറിംഗിനുള്ള അപേക്ഷ സമർപ്പിച്ച് തിരിച്ചു വരുന്നതിനിടെ മുസമിൽ സഞ്ചരിച്ച സ്വകാര്യബസ് തകരാറിലായി. ഈ സമയം ബസ് ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെയുള്ളവർ ബസിന്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. മുസമിലും ബസിന്റെ തകരാർ പരിഹരിക്കാൻ ജീവനക്കാരോടൊപ്പം കൂടി. ഈ സമയം നിരവധി കേസുകളിലെ പ്രതിയായ ഷിബുവും ഷിജുവും ബൈക്കിൽ ബസിനടുത്തെത്തി. തുടർന്ന് റോഡിൽ നിന്ന് മാറി നിൽക്കാനും നിനക്ക് എന്നെ അറിയില്ലേടായെന്നും പറഞ്ഞ് ഷിജു ആക്രോശിക്കുകയും ചെയ്തു.
അറിയില്ലെന്ന് മുസമിൽ പറഞ്ഞതോടെ ബൈക്കിൽ നിന്നിറങ്ങിയ ഷിജു എന്താടാ എന്നെ അറിയാത്തെ എന്ന് ആക്രോശിച്ച് മുസമിലിനെ മർദ്ദിക്കുകയായിരുന്നു. ഈ സമയം ബൈക്കിലൊപ്പമുണ്ടായിരുന്ന ഷിബു റോഡിൽ കിടന്ന കമ്പ് ഉപയോഗിച്ച് മുസമിലിനെ മർദ്ദിച്ചു. തുടർന്ന് ഷിജു വിവരം ചിതറ പൊലീസിൽ അറിയിക്കുകയം ചെയ്തു. ചെവിയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ മുസമിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുസമിലിന്റെ പരാതിയിൽ ചിതറ പൊലീസ് കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. സംഭവശേഷം ഇരുവരും ഒളിവിലായിരുന്നു.
രണ്ടാം പ്രതി ഷിബുവിനെ സംഭവം നടന്ന് അടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷിജുവിനായി അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഇന്നലെ കൊട്ടിയത്തെ ബന്ധുവീട്ടിൽ നിന്ന് പിടികൂടിയത്. ചിതറ സ്‌റ്റേഷൻ ഓഫീസർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുധീഷ്, രശ്മി , സി.പി.ഒമാരായ അനീഷ്, ഫൈസൽ, സനൽ, വിശാഖ് എന്നിവരടങങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |