കല്ലമ്പലം: നാവായിക്കുളത്തെ സ്വകാര്യ ബാർ ഹോട്ടലിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. നാവായിക്കുളം നൈനാംകോണം കാട്ടിൽ പുത്തൻവീട്ടിൽ വിജയന്റെ മകൻ ഉണ്ണിക്കാണ് (32) കുത്തേറ്റത്.സംഭവത്തിൽ അയൽവാസിയായ കാട്ടിൽ കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്ത് എന്ന് വിളിക്കുന്ന അനൂപാണ് അറസ്റ്റിലായത്.
നാവായിക്കുളം തട്ടുപാലത്ത് പ്രവർത്തിക്കുന്ന ബാറിൽ കഴിഞ്ഞ ദിവസം വൈകിട്ട് 3ഓടെയായിരുന്നു സംഭവം.സുഹൃത്തുക്കളുമായി ബാറിൽ മദ്യപിക്കാനെത്തിയ ഉണ്ണിയുമായി അനൂപ് സൗഹൃദം പുതുക്കാനെത്തിയെങ്കിലും ഉണ്ണി ഒഴിഞ്ഞുമാറി സുഹൃത്തുക്കളോടൊപ്പം ബാറിനുള്ളിലേക്ക് പോയി മദ്യപിക്കാൻ തുടങ്ങി. ഈ സമയം മദ്യപിച്ചെത്തിയ അനൂപ് ഉണ്ണിയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന് ഉണ്ണി കൈയിലുണ്ടായിരുന്ന കുപ്പി ഗ്ലാസ് അനൂപിന്റെ നേർക്കെറിയുകയും അനൂപിന്റെ ചെവിക്ക് പിറകിലും കഴുത്തിന്റെ പല ഭാഗത്തും മുറിവേൽക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അനൂപ് ശരീരത്തിൽ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് ഉണ്ണിയുടെ വയറ്റിലും കാലിലും തുടയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഉടൻതന്നെ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഉണ്ണിയെ തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി. ഉണ്ണിയുടെ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കല്ലമ്പലം പൊലീസ് അനൂപിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |