കൊച്ചി: മേയ് മൂന്നാം വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 454.9 കോടി ഡോളർ വർദ്ധനയോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 64,870 കോടി ഡോളറിലെത്തി. ഏപ്രിൽ അഞ്ചിന് രേഖപ്പെടുത്തിയ 64856 കോടി ഡോളറെന്ന റെക്കാഡാണ് പുതുക്കിയത്. തുടർച്ചയായ മൂന്നാം ആഴ്ചയാണ് വിദേശ നാണയ ശേഖരം മുകളിലേക്ക് നീങ്ങുന്നത്. വിദേശ നാണയങ്ങളുടെ ആസ്തി അവലോകന കാലയളവിൽ 336 കോടി ഡോളർ ഉയർന്ന് 56,900 കോടി ഡോളറിലെത്തി. ആഗോള വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ യൂറോ, പൗണ്ട്, ജാപ്പനീസ് യെൻ എന്നിവ മികച്ച മൂല്യവർദ്ധന നേടിയതാണ് ഗുണമായത്.
റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം ഇക്കാലയളവിൽ 124.6 കോടി ഡോളർ ഉയർന്ന് 5719 കോടി ഡോളറിലെത്തി. സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യം 1816 കോടി ഡോളറായി. രൂപയുടെ മൂല്യവർദ്ധന പിടിച്ചുനിറുത്താൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വാങ്ങിയതാണ് ഡോളറിന്റെ ശേഖരം കൂടാനിടയാക്കിയത്.
ഒൻപത് ദിവസത്തിൽ 3,700 പോയിന്റ് ഉയർന്ന് സെൻസെക്സ്
കൊച്ചി: ഒൻപത് ദിവസത്തിനിടെ 3,700 പോയിന്റ് നേട്ടവുമായി സെൻസെക്സ് ചരിത്ര മുന്നേറ്റം കാഴ്ചവെച്ചു. പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം മികച്ച നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷകളും കേന്ദ്ര സർക്കാരിലേക്ക് ലാഭവിഹിതമായി റിസർവ് ബാങ്ക് 2.11 ലക്ഷം രൂപ അപ്രതീക്ഷിതമായി നൽകിയതുമാണ് വിപണിയിൽ കുതിപ്പ് സൃഷ്ടിച്ചത്. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ധനകമ്മി കുത്തനെ കുറയാൻ റിസർവ് ബാങ്ക് തീരുമാനം സഹായകമാകും.
കരുത്തോടെ രൂപ
കൊച്ചി: ഓഹരി വിപണിയിലെ റെക്കാഡ് മുന്നേറ്റവും റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിലേക്ക് 2.11 ലക്ഷം കോടി രൂപ ലാഭവിഹിതമായി നൽകുമെന്ന വാർത്തകളും ഡോളറിനെതിരെ രൂപയ്ക്ക് കരുത്ത് പകർന്നു. ഇന്നലെ ഡോളറിനെതിരെ രൂപ 19 പൈസ നേട്ടവുമായി 83.10ൽ വ്യാപാരം പൂർത്തിയാക്കി. രണ്ട് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന മൂല്യമാണിത്. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകർ വലിയ തോതിൽ പണമൊഴുക്കിയതും രൂപയ്ക്ക് ഗുണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |