ചെന്നൈ : ഐ.പി.എൽ പതിനേഴാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ഇന്നലെ നടന്ന ക്വാളിഫയർ 2വിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ 36 റൺസിന്കീഴടക്കിയാണ് സൺറൈസേഴ്സ് ഫൈനലിലെത്തിയത്. ചെന്നൈയിലെ ചെപ്പോക്കിൽ ആദ്യം ബാറ്റ് ചെയ്ത
ഹൈദരാബാദ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്പിന്നിർമാരായ ഇംപാക്ട് പ്ലെയറായ ഷാബാസ് അഹമ്മദും അഭിഷേക് ശർമ്മയുമാണ് രാജസ്ഥാൻ ബാറ്റിംഗ് നിരയെ പ്രതിസന്ധിയിലാക്കിയത്. ഷാബാസ് മൂന്നും അഭിഷേക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി കളി ഹൈദരാബാദിന് അനുകൂലമാക്കി. ഷാബാസാണ് കളിയിലെ താരം. 8 മുതൽ14വരെയുള്ള ഓവറുകളിൽ 37 റൺസ് മാത്രം നേടിയ രാജസ്ഥാന് നഷ്ടമായത് 5 വിക്കറ്റുകളാണ്.അവസാനം ഒറ്റയ്ക്ക് പൊരുതി നോക്കിയ അർദ്ധ സെഞ്ച്വറി നേടിയ ധ്രുവ് ജുറലിനും (പുറത്താകാതെ 35 പന്തിൽ 56), ഓപ്പണർ യശ്വസി ജയ്‌സ്വാളിനും (21 പന്തിൽ 42) മാത്രമാണ് രാജസ്ഥാൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായത്. കാഡ്മോർ (10), സഞ്ജു (10), പരാഗ് (6), ഇംപാക്ട് പ്ലെയറായ ഹെറ്റ്‌മേയർ (4),പവൽ (6), അശ്വിൻ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നേരത്തേ കൃത്യതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ പേസർമാരാണ് വമ്പനടിക്കാരുടെ കൂടാരമായ ഹൈദരാബാദിനെ ഇരുന്നൂറ് കടക്കാതെ തടഞ്ഞത്.
ബോൾട്ടും ആവേശും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് 2 വിക്കറ്റ് നേടി. ചഹൽ മൂന്ന് ക്യാച്ചുകളെടുത്ത് ഫീൽഡിംഗിൽ തിളങ്ങി. അർദ്ധസെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ലാസ്സനാണ് (34 പന്തിൽ 50) ഹൈദരാബാദിന്റെ ടോപ് സ്കോറർ. രാഹുൽ ത്രിപാഠി (15 പന്തിൽ 37), ട്രാവിസ് ഹെഡ് (34) എന്നിവരും തിളങ്ങി.
ആദ്യ ഓവറിൽ ഒന്ന് വീതം സിക്സും ഫോറും അടിച്ച അഭിഷേക് ശർമ്മയെ (12) അവസാന പന്തിൽ കാഡ്മോറിന്റെ കൈയിൽ എത്തിച്ച് ബോൾട്ട് പതിവുപോലെ പവർപ്ലേയിൽ രാജസ്ഥാന് ബ്രേക്ക് ത്രൂനൽകി. അഞ്ചാം ഓവറിൽ ത്രിപാഠിയേയും മർക്രത്തേയും (1) പുറത്താക്കിയ ബോൾട്ട് ഈ സീസണിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി (12). വിക്കറ്റു വീണെങ്കിലും ഹൈദരാബാദിന്റെ റൺറേറ്റ് താഴ്ന്നില്ല. പത്തോവറിൽ അവർ 99ൽ എത്തി. എന്നാൽ പത്താം ഓവറിൽ ഹെഡിനെ സന്ദീപ് പുറത്താക്കിയതോടെയാണ് ഹൈദരാബാദിന്റെ സ്കോറിംഗിന്റെ വേഗം കുറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |