ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ താരം പി വി സിന്ധു. 88 മിനിറ്റ് നീണ്ടുനിന്ന മൂന്ന് സെറ്റ് പോരാട്ടത്തിൽ തായ്‌ലൻഡ് താരം ബുസാൻ ഓംഗ്ബാംറുംഗ്ഫാനെ 13-21, 21-16, 21-12ന് തോൽപ്പിച്ചാണ് താരം ഫൈനലിൽ ഇടംപിടിച്ചത്.
ചൈനീസ് താരമായ വാംഗ് ഷി യി ആണ് സിന്ധുവിന്റെ ഫൈനലിലെ എതിരാളി. മത്സരത്തിന്റെ ആദ്യ സെറ്റ് 13-21ന് കൈവിട്ട താരം അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഒന്നര മണിക്കൂറോളം നീണ്ട മത്സരത്തിൽ രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കിയാണ് സിന്ധു ഫൈനൽ ഉറപ്പിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സ്‌പെയിൻ മാസ്റ്റേഴ്സിന് ശേഷം ആദ്യമായാണ് സിന്ധു ഒരു ലോക ടൂർണമെന്റ് ഫൈനലിൽ പ്രവേശിക്കുന്നത്. പാരിസ് ഒളിംപിക്സ് വരാനിരിക്കെയാണ് താരത്തിന്റെ നേട്ടമെന്നത് ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ കൂട്ടുകയാണ്.
കഴിഞ്ഞ ദിവസം ടോപ് സീഡ് ചൈനയുടെ ഹാൻ യുവിനെ തോൽപ്പിച്ചാണ് താരം സെമിയിലെത്തിയത്. രണ്ടാം റൗണ്ടിൽ സ്കോട്ലൻഡ് താരം കിർസ്റ്റി ഗിൽമോറിനെയും സിന്ധു 21-17,21-16ന് തോൽപ്പിച്ചിരുന്നു. വനിതാ ബാഡ്മിന്റണിൽ കൂടുതൽ മത്സര വിജയങ്ങൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും താരം കഴിഞ്ഞ ദിവസം സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |