തിരുവല്ല: കഴിഞ്ഞദിവസം മരിച്ച വേങ്ങൽ ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസിന്റെ (80) മൃതദേഹം കരയ്‌ക്കെത്തിക്കാൻ നാട്ടുകാർ അനുഭവിച്ച ബുദ്ധിമുട്ട് പറഞ്ഞറിയിക്കാവതല്ല. കനത്തമഴയെ തുടർന്ന് വേങ്ങലിൽ പാടത്തിന് മദ്ധ്യത്തിലൂടെയുള്ള റോഡും താത്കാലിക പാലവും വെള്ളത്തിലായതാണ് കാരണം. വേങ്ങൽ പാരൂർ കണ്ണാട് പാടശേഖരത്തിന് മദ്ധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കൽ - ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് ഇവർക്ക് നിത്യദുരിതവുമാണ്. മകനൊപ്പം താമസിച്ചിരുന്ന ജോസഫ് മർക്കോസ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. തുടർന്ന് മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റാനും ബന്ധുക്കൾ ബുദ്ധിമുട്ടി. അത്യാഹിതം സംഭവിച്ചാൽ ആശുപത്രിയിലെത്തിക്കാൻപോലും വഴിയില്ലാതെ വലയുകയാണ് പെരിങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ കുറേ കുടുംബങ്ങൾ.
രണ്ട് ദിവസത്തെ മഴയിൽ
നാല് വീടുകൾ തകർന്നു
തിരുവനന്തപുരം: വ്യാഴം,വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് പെയ്ത മഴയിൽ നാല് വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നതായി റവന്യു വകുപ്പ് അറിയിച്ചു. തലസ്ഥാനത്ത് ജഗതി കണ്ണേറ്റുമുക്ക് സ്വദേശി ഗിരിജയുടെ ഒറ്റമുറി വീടിന്റെ മേൽക്കൂര തകർന്നു. മൂന്ന് ക്യാമ്പുകളിലായി 22 പേർ കഴിയുന്നുണ്ട്.
കൊല്ലം ജില്ലയിൽ രണ്ട് വീട് പൂർണമായും 13 വീട് ഭാഗികമായും തകർന്നു. ഇവിടെ വിവിധ ക്യാമ്പുകളിലായി 82 പേരാണുള്ളത്. കോട്ടയം കൂരോർപ്പടയിൽ ഒരു വീട് പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു. എറണാകുളത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആരംഭിച്ച മൂന്ന് ദുരിതാശ്വസ ക്യാമ്പുകളിലായി 22 പേരുണ്ട്. പാലക്കാട് രണ്ടും മലപ്പുറത്ത് മൂന്ന് വീടുകളും ഭാഗികമായി തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |