മലപ്പുറം: നെല്ല് സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് 75 കോടിയോളം രൂപ. സംഭരിച്ച നെല്ലിനുള്ള തുക കർഷകർക്ക് നൽകാൻ കാനറ, എസ്.ബി.ഐ ബാങ്കുകളുമായി സംസ്ഥാന സർക്കാർ കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ കടപരിധി കഴിഞ്ഞതാണ് തടസ്സം. നെല്ല് സംഭരിച്ച ശേഷം സപ്ലൈകോ കർഷകർക്ക് നൽകുന്ന പാഡി രസീത് സ്ലിപ്പ് (പി.ആർ.എസ് ) ബാങ്കുകളിൽ സമർപ്പിക്കുന്ന മുറയ്ക്ക് കർഷകർക്ക് തുക വായ്പയായി നൽകും. സർക്കാർ പിന്നീട് ഈ തുക ബാങ്കുകൾക്ക് തിരിച്ചുനൽകുകയാണ് ചെയ്യാറ്. ഈ സീസണിലേക്കായി ബാങ്കുകളുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള തുക നൽകികഴിഞ്ഞതിനാൽ ഇതിന് ശേഷം നെല്ല് നൽകിയ കർഷകരാണ് പ്രതിസന്ധിയിലായത്. കേന്ദ്ര സർക്കാരിന്റെ 21.83 രൂപയും സംസ്ഥാനത്തിന്റെ 6.49 രൂപയും അടക്കം 28.32 രൂപയാണ് കർഷകർക്ക് ലഭിക്കേണ്ടത്. പി.ആർ.എസ് നൽകി 15 ദിവസത്തിനകം പണം നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും ഇത് പാലിക്കാൻ സപ്ലൈകോയ്ക്ക് കഴിയുന്നില്ല. പി.ആർ.എസ് വായ്പയ്ക്കായി ചില കർഷകർ ബാങ്കുകളെ സമീപിച്ചപ്പോൾ ലിസ്റ്റിൽ പേരില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായും ആരോപണമുണ്ട്. കർഷകരുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് അതത് ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ പറയുന്നു. ബാങ്കുകളിൽ നിന്നും സ്വകാര്യധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവർ കടക്കെണിയിലായിട്ടുണ്ട്.
മഴയിൽ പകച്ച് കർഷകർ
28.32 - ഒരുകിലോ നെല്ലിന് കർഷകർക്ക് ലഭിക്കുന്ന തുക.
21.83 - കേന്ദ്ര സർക്കാർ നൽകുന്ന തുക.
6.49 - സംസ്ഥാന സർക്കാർ നൽകുന്ന തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |