പാരീസ് : ഇന്ത്യൻ സിനിമയിലെ ചരിത്ര നിമിഷം സുവർണലിപികളിൽ ആലേഖനം ചെയ്ത് പായൽ കപാഡിയ സംവിധാനം ചെയ്ത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയും നായികമാരായെത്തിയ ' ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' കാനിലെ രണ്ടാമത്തെ വലിയ ബഹുമതിയായ ഗ്രാൻ പ്രീ സ്വന്തമാക്കി. അമേരിക്കൻ സംവിധായകൻ ഷോൺ ബേക്കറിന്റെ ' അനോറ'യ്ക്കാണ് മികച്ച ചിത്രത്തിനുള്ള പാം ഡിഓർ പുരസ്കാരം.കാനിലെ അൺ സെർട്ടെൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ഇന്ത്യൻ നടി അനസൂയ സെൻഗുപ്ത നേടി. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റന്റിൻ ബോഷനോവിന്റെ ' ദ ഷെയിംലെസ് ' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം.
മുംബയിൽ ജോലിക്കെത്തുന്ന മലയാളി നഴ്സുമാർ അവരുടെ സ്വകാര്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും മാറ്റങ്ങളും അവതരിപ്പിച്ച ഹിന്ദി മലയാളം ഭാഷകളിലുള്ള പായൽ കാപാഡിയയുടെ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു . 1946ലെ ആദ്യ കാൻ ഫിലിംഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാം ഡിഓർ ( അന്ന് ഗ്രാൻഡ് പ്രീ എന്നായിരുന്നു) നേടിയത് ചേതൻ ആനന്ദ് സംവിധാനം ചെയ്ത 'നീച നഗർ' അടക്കം 11 സിനിമകളാണ്. മുംബൈ സ്വദേശിനിയാണ് പായൽ കപാഡിയ.
മറ്റ് പുരസ്കാരങ്ങൾ
പോർച്ചുഗീസ് ചിത്രമായ 'ഗ്രാൻഡ് ടൂർ ' ഒരുക്കിയ മിഗ്വൽ ഗോമസാണ് മികച്ച സംവിധായകൻ. ജാക്വസ് ഓഡ്യാർഡ് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ' എമിലിയ പെരസി'ലെ അഭിനേതാക്കളായ പോപ് താരം സെലീന ഗോമസ്, കാർല സോഫിയ ഗാസ്കോൺ, സോയീ സാൽഡാന്യ, ആഡ്രിയാന പാസ് എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ജൂറി പുരസ്കാരവും എമിലിയ പെരെസിനാണ്.
അമേരിക്കൻ താരം ജെസീ പ്ലെമൻസാണ് മികച്ച നടൻ (കൈൻഡ് ഒഫ് കൈൻഡ്‌നെസ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |