അബുദാബി: ദുബായിലെ ജോലി സ്വപ്‌നം കാണുന്ന നിരവധി പേർ തിരഞ്ഞെടുക്കുന്ന മാർഗമാണ് വിസിറ്റ് വിസയിൽ രാജ്യത്തെത്തി ജോലി തേടുകയെന്നത്. എന്നാൽ രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർക്ക് നിബന്ധനകൾ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വിസിറ്റ് വിസയിൽ എമിറേറ്റിലേയ്ക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിന് മുൻപായി കൈവശം 3000 ദിർഹം പണമായും (67,839.98 രൂപ), റിട്ടേൺ ടിക്കറ്റ്, താമസത്തിന്റെ രേഖകൾ എന്നിവ കൈയിൽ കരുതണമെന്ന് അറിയിക്കുകയാണ് ട്രാവൽ ഏജൻസികൾ.
പ്രവേശന മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് അധികൃതർ ഉറപ്പുവരുത്തുകയാണെന്നും ഏജൻസികൾ വ്യക്തമാക്കുന്നു. മേൽപ്പറഞ്ഞവ കൈയിൽ ഇല്ലാത്തവരെ ദുബായിലേക്കുള്ള ഫ്ളൈറ്റിൽ കയറുന്നതിൽ നിന്ന് ഇന്ത്യൻ എയർപോർട്ടുകൾ വിലക്കുകയാണെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇവയില്ലാതെ ദുബായിലെത്തുന്നവർക്ക് പലവിധ നടപടിക്രമങ്ങൾ നേരിടേണ്ടതായി വരുന്നുവെന്നും ഇവർ പറയുന്നു.
'ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ സാധുവായ വിസയും ആറുമാസത്തേക്കെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ടും തീർച്ചയായും കൈയിൽ കരുതണം. സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റും കൈവശമുണ്ടാവണം. കൂടാതെ 3000 ദിർഹവും താമസിക്കുന്ന സ്ഥലത്തിന്റെ അഡ്രസ് പ്രൂഫും കൈവശമുണ്ടാവണം'- തഹിറ ടൂർസ് ആന്റ് ട്രാവൽസ് സ്ഥാപകൻ ഫിറോസ് മാളിയക്കൽ വ്യക്തമാക്കി. ഇത്തരം നിയമങ്ങൾ യുഎഇയിൽ നേരത്തെയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കർശനമാക്കിയിരിക്കുകയാണെന്ന് ഫിറോസ് പറയുന്നു.
ദുബായിലെത്തുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായാണ് എയർപോർട്ടിൽ പരിശോധനകൾ നടത്തുന്നതെന്ന് റൂഹ് ട്രാവൽ ആന്റ് ടൂറിസം ഏജന്റ് ലിബിൻ വർഗീസ് പറഞ്ഞു. വിസ കാലാവധിയും അധികമായി സന്ദർശകർ താമസിച്ചതിന് നിരവധി കേസുകളുണ്ട്. അധികൃതരുടെ ഈ നടപടി എമിറേറ്റിലെ വിനോദസഞ്ചാര മേഖലയിൽ ഗുണകരമായ മാറ്റങ്ങൾക്ക് കാരണമാകും. കർശനമായ പരിശോധനകൾ സുതാര്യത ഉറപ്പാക്കും. യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നുവെന്നും ലിബിൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |