കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടൻ ജില്ലാ പഞ്ചായത്തിന്റെ കതിർമണി കുത്തരി വിപണിയിലെത്തും. അഞ്ച് കിലോ വീതമുള്ള ഏകദേശം 2200 പായ്ക്കറ്റുകൾ വിപണത്തിന് തയ്യാറായിട്ടുണ്ട്. വില വൈകാതെ നിശ്ചയിക്കും. ഹോർട്ടികോർപ്പ്, കൃഷിഭവൻ, കുടുംബശ്രീ എക്കോ ഷോപ്പുകൾ എന്നിവ മുഖാന്തിരം വില്പനയ്ക്കാണ് ആലോചന.
കതിർമണി അരിക്കായി ജില്ലാ പഞ്ചായത്ത് കൃഷി വകുപ്പ് മുഖേന കർഷകരിൽ നിന്ന് 55 ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഏകദേശം 30 ടൺ അരി ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. കിലോയ്ക്ക് 20.20 രൂപ നൽകി ശേഖരിച്ച നെല്ല് ഓയിൽപാമിന്റെ വൈക്കത്തെ മില്ലിൽ എത്തിച്ച് സംസ്കരിച്ചാണ് പായ്ക്കറ്റുകളിലാക്കിയിരിക്കുന്നത്.
മനുരത്ന, ശ്രേയസ്, ജ്യോതി എന്നീ വിത്തിനങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചത്. ഒക്ടോബർ, സെപ്തംബർ മാസങ്ങളിൽ രണ്ടാം വിളയായിട്ടായിരുന്നു കൃഷി. തരിശ് നിലങ്ങളിൽ പരമാവധി കൃഷിയിറക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് കതിർമണി അരി പദ്ധതി ആരംഭിച്ചത്.
തരിശ് നിലങ്ങൾ കുത്തരിപ്പാടം
നെൽകൃഷി തരിശ് കിടന്ന 350 ഏക്കർ നിലത്ത്
കൃഷിയിറക്കിയത് കർഷക കൂട്ടായ്മകൾ, പാടശേഖര സമിതികൾ
സ്വന്തം നിലത്തിൽ കൃഷി ചെയ്തവർക്ക് ഹെക്ടറിന് 40000 രൂപ വീതം നൽകി
പാട്ടഭൂമിയിൽ ഹെക്ടറിന് 35000 രൂപ കർഷകനും ഉടമയ്ക്ക് 5000 രൂപയും
പദ്ധതിക്ക് നീക്കിവച്ചത്
ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ട് ₹ 50 ലക്ഷം
തനത് ഫണ്ട് ₹ 1.63 കോടി
ഇത്തവണത്തെ വാർഷിക പദ്ധതിയിലും കതിർമണി പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് പണം നീക്കിവയ്ക്കും. കഴിഞ്ഞ വർഷത്തേത് പോലെ ഒക്ടോബർ, സെപ്തംബർ മാസങ്ങളിലാകും കൃഷി.
ജില്ലാ പഞ്ചായത്ത് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |