തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള സിനിമാ പ്രേമികൾക്കു മുന്നിൽ തിളങ്ങിനിൽക്കുകയാണ് കനി കുസൃതിയും ദിവ്യപ്രഭയും. ഇവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി"ന് കാനിലെ രണ്ടാമത്തെ വലിയ ബഹുമതിയായ ഗ്രാൻ പ്രീ ലഭിച്ചതോടെ രാജ്യത്തിന്റെ പ്രശംസയും നേടിയെടുത്തു.
പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തിൽ മുംബയിൽ കഴിയുന്ന മലയാളി നഴ്സുമാരായ പ്രഭയെയും അനുവിനെയും അവതരിപ്പിച്ച കനിയും ദിവ്യയും കഥാപാത്രങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം കാണികളെ കൊണ്ടുപോവുകയായിരുന്നു. നാടകത്തിന്റെ കരുത്തുമായാണ് കനി സിനിമയിലെത്തുന്നത്. തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്. എസ്.എസിൽ പ്ലസ് വൺ പഠിക്കുന്ന കാലത്താണ് 'അഭിനയ' എന്ന നാടക സംഘത്തിനൊപ്പം ചേർന്നത്. 16 വയസ്സു മുതൽ സ്വന്തം താത്പര്യത്തിനു ജീവിക്കാൻ അമ്മ ജയശ്രീയും അച്ഛൻ മൈത്രേയനും അനുമതി നൽകി.
പ്ലസ് ടു കഴിഞ്ഞപ്പോൾ ബിരുദത്തിന് സംസ്‌കൃത കോളജിൽ ചേർന്നു. പിന്നീട് ഇഷ്ടം അറിയിച്ചപ്പോൾ ബംഗളൂരു ആട്ടക്കളരിയിൽ കൊണ്ടാക്കിയത് മൈത്രേയനായിരുന്നു. അവിടെ നിന്നു സ്‌കൂൾ ഒഫ് ഡ്രാമയിൽ ചേർന്നു. പിന്നീട് പാരിസിൽ നാടകം പഠിക്കാൻ ചേർന്നു. അവിടെ നിന്നാണ് ലോകമെങ്ങും അഭിനയസംഘവുമായി ചുറ്റിയത്.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത അന്യർ എന്ന ചിത്രത്തിൽ ബസ് യാത്രക്കാരിയുടെ വേഷത്തിലാണ് കനിയുടെ സിനിമാപ്രവേശം.സജിൻ ബാബു സംവിധാനം ചെയ്ത 'ബിരിയാണി'യിലെ ഖദീജയെ അവതരിപ്പിച്ച് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും അന്താരാഷ്ട്ര മേളകളിലെ അംഗീകാരവും നേടി. ഹിന്ദി സിനികളിലും വെബ് സീരിസുകളിലുമെല്ലാം കനി അഭിനയിച്ചു. ഗോവയിലാണ് താമസം.
കൊവിഡു കാലത്ത് മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പി'ലെ കേന്ദ്രകഥാപാത്രമായ രശ്മിയെ അവതരിപ്പിച്ചതോടെയാണ് ദിവ്യപ്രഭയിലെ അഭിനയമികവ് പ്രകടമായത്. ഉത്തർപ്രദേശ് - ഡൽഹി അതിർത്തിയിലെ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്യാനെത്തുന്ന രശ്മിയെ അവതരിപ്പിച്ച് ദിവ്യപ്രഭ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെട്ടു. ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ എത്തിയപ്പോൾ മികച്ച നടിക്കുള്ള ജൂറി നാമനിർദ്ദേശം ദിവ്യപ്രഭ നേടി.
'അറിയിപ്പ്' ഒ.ടി.ടിയിൽ പായൽ കപാഡിയ കണ്ടതാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'ലെ അനുവിനെ ദിവ്യപ്രഭയെ ഏൽപ്പിക്കാൻ കാരണമായത്.
തൃശൂർ അയ്യന്തോൾ സ്വദേശി പരേതനായ പി.എസ്.ഗണപതി അയ്യരുടെയും ലീലാമണിയുടെയും മകളാണ് ദിവ്യപ്രഭ. തൃശൂരിൽ ലീഗൽ കൺസൾട്ടന്റായിരുന്നു പിതാവ്. കൊല്ലം സെന്റ് മാർഗരറ്റ് സ്‌കൂളിലും ടി.കെ.എം കോളേജിലുമായി പഠനം. അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ നേടി. സിനിമയിലെത്തിയ ശേഷം കൊച്ചിയിലാണ് ദിവ്യപ്രഭ കഴിയുന്നത്. 2013ൽ പുറത്തിറങ്ങിയ ജോഷി- മോഹൻലാൽ ചിത്രം 'ലോക്പാൽ' ആദ്യ ചിത്രം. 'ഈശ്വരൻ സാക്ഷിയായി' ടെലിസീരിയലിലെ അഭിനയത്തിന് 2015 ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |