തൃപ്പൂണിത്തുറ: ഇംഗ്ലീഷ് പത്രങ്ങളിൽ ഉൾപ്പെടെ കേരളത്തിലൊട്ടാകെ പരസ്യം ചെയ്യാനായി ഇതുവരെ 8 ലക്ഷം രൂപയോളം നഗരസഭ ചെലവാക്കിയെങ്കിലും കണ്ണൻകുളങ്ങര ടി.കെ. രാമകൃഷ്ണൻ മാൾ ഏറ്റെടുക്കാൻ ആളില്ല. ടെൻഡറും റീടെൻഡറും തുടർന്ന് വാടകയിൽ 10 ശതമാനം ഇളവ് വരുത്തിയ ഓഫറും നൽകിയെങ്കിലും ആർക്കും വേണ്ടാതെ ടി.കെ. രാമകൃഷ്ണൻ മാൾ അടഞ്ഞു തന്നെ.
മൂന്നര വർഷം മുമ്പാണ് ടി.കെ. രാമകൃഷ്ണൻ മാൾ ഉദ്ഘാടനം ചെയ്തത്. ബിസിനസ് മാന്ദ്യവും മാളിന്റെ രൂപകല്പനയിലെ അപാകതയുമാണ് വ്യാപാരികൾ അകലാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഉയർന്ന വാടകയും. നഗരസഭ ഉദ്ദേശിച്ച വാടക കഴിഞ്ഞ മൂന്നര വർഷമായി കിട്ടിയിരുന്നെങ്കിൽ ഏകദേശം 16 കോടി ഇതിനകം പിരിഞ്ഞു കിട്ടുമായിരുന്നു എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ബൈലോയിൽ മാൾ എന്ന് കിടക്കുന്നതുകൊണ്ട് ഒറ്റ യൂണിറ്റായി മാത്രമേ ടെൻഡർ ക്ഷണിക്കാൻ സാധിക്കൂ. ഷോപ്പിംഗ് കോംപ്ലക്സ് ആയിരുന്നെങ്കിൽ കടമുറികൾ പലർക്കുമായി ലേലം ചെയ്യാമായിരുന്നു.
മാളിന്റെ പരിസരം ഇപ്പോൾ തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമായും മാൾ മാറി. മാളിലെ ടാങ്കിന്റെയും സമീപത്തെ മലിന ജലം പോകുന്ന പിറ്റിന്റെയും മുകളിൽ സ്‌ഥാപിച്ചിരുന്ന ഇരുമ്പ് പാളികൾ ഇതിനിടെ മോഷണം പോയിരുന്നു.
പ്രതീക്ഷയോടെ നഗരസഭ
സർക്കാർ സംവിധാനമായ കേരള നോളജ് മിഷന്റെ ആഭിമുഖ്യത്തിൽ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലമൊരുക്കാൻ മാളിന്റെ ഒരു നില കൊടുക്കാനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഇതിലൂടെ നഗരസഭയ്ക്ക് നേരിട്ട് വാടക ലഭിക്കും. മുകൾ നിലയിലെ സിനിമാശാല ഏറ്റെടുക്കാൻ കെ.എസ്.എഫ്.ഡി.സി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീരുന്നതോടെ നടപടികൾ വേഗത്തിലാകും.
കെ.കെ. പ്രദീപ്കുമാർ, വൈസ് ചെയർമാൻ, തൃപ്പൂണിത്തുറ നഗരസഭ
നിർമ്മാണചെലവ് ഏകദേശം 9 കോടി
പ്രതിമാസ വാടക നിശ്ചയിച്ചത് 43,47,235 രൂപ
സെക്യൂരിറ്റി ഡെപ്പോസിറ്റും അഡ്വാൻസുമായി നൽകേണ്ടത് 8 കോടിയോളം
സൗകര്യങ്ങൾ വിശാലം
ബേസ്‌മെന്റിൽ 57 വാഹനങ്ങൾ പാർക്ക് ചെയ്യാം
താഴത്തെ നിലയും ഒന്നും രണ്ടും നിലകളും വ്യാപാര സ്ഥാപനങ്ങൾ
മൂന്നാം നിലയിൽ 130 സീറ്റ് വീതമുള്ള രണ്ട് സിനിമാശാലയും ഫുഡ് കോർട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |