പറവൂർ: വരാപ്പുഴ മണ്ണംതുരുത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന മലപ്പുറം വളാഞ്ചേരി ആതവനാട് കോരന്തൊടിയിൽ ഷെരീഫ് (41), നാല് വയസുള്ള മകൻ അൽ ഷിഫാസ് എന്നിവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ ഖദീജയുമായുള്ള അഭിപ്രായ ഭിന്നതയാൽ മകനെ തൂക്കിക്കൊന്ന ശേഷം ഷെരീഫ് തൂങ്ങി മരിച്ചതായാണ് പൊലീസ് നിഗമനം.
ആലുവ മുട്ടത്തുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന ഇവർ മൂന്നാഴ്ച മുമ്പാണ് മണ്ണംതുരുത്തിൽ വീട് വാടകയ്‌ക്കെടുത്തത്. താമസം തുടങ്ങിയപ്പോൾ മുതൽ ഖദീജ ഉണ്ടായിരുന്നില്ല. ചാവക്കാട് സ്വദേശിയായ ഖദീജയെ ആറുവർഷം മുമ്പാണ് ഷെരീഫ് വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ രണ്ടുപേർക്കും കുട്ടികളുണ്ട്. ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മിൽ മൊബൈൽ ഫോണിൽ സംസാരിച്ചപ്പോൾ മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്ന് ഖദീജയോട് ഷെരീഫ് പറഞ്ഞതായും സൂചനയുണ്ട്.
മുകളിലത്തെ മുറിയിലെ ഹുക്കിൽ പ്ലാസ്റ്റിക്ക് കയറിൽ തൂക്കിയ നിലയിലായിരുന്നു കുഞ്ഞ്. വരാപ്പുഴ പൊലീസ് വീട്ടിലെത്തിയപ്പോൾ ഖദീജയും എത്തിയിരുന്നു. പൊലീസ് ഇവരെ വീട്ടിൽ കയറ്റാത്തതിനാൽ തിരിച്ചുപോയി. സമൂഹ മാദ്ധ്യമങ്ങളിൽ ദിയ ഗൗഡ എന്ന പേരിലാണ് ഖദീജ അറിയപ്പെടുന്നത്. പാൽപ്പായസം എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
വളാഞ്ചേരി ആതവനാട്ടിൽ കോഴിക്കച്ചവടമായിരുന്നു ഷെരീഫിന്. ഖദീജ ഇവിടെ താമസിക്കാനെത്തിയപ്പോഴാണ് പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ഷെരീഫ് ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് ഖദീജയെ വിവാഹം കഴിച്ചത്. മൂന്നുവർഷം വളാഞ്ചേരിയിൽ താമസിച്ചു.
മരണവിവരമറിഞ്ഞ് ഷെരീഫിന്റെ സഹോദരനും ബന്ധുക്കളും വരാപ്പുഴയിലെത്തി. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വളാഞ്ചേരിയിലെ ഷെരീഫിന്റെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |