SignIn
Kerala Kaumudi Online
Thursday, 18 July 2024 3.29 PM IST

ലണ്ടനിൽ നിന്ന് 100 ടൺ സ്വർണം ഇന്ത്യയിലേക്ക് മാറ്റി ആർബിഐ; വരും വർഷങ്ങളിൽ കൂടുതൽ സ്വർണം എത്തിക്കും

gold

ന്യൂഡൽഹി: ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടൺ സ്വർണം ഇന്ത്യയിൽ എത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശത്തെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ ഏകദേശം നാലിൽ ഒരു ഭാഗമാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ സ്വർണം ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങൾ നൽകുന്ന സൂചന.

ഔദ്യോഗിക കണക്ക് പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശം 822.1 ടൺ സ്വർണമുണ്ട്. ഇതിൽ 413.8 ടൺ സ്വർണം വിദേശ രാജ്യങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. 100.3 ടൺ സ്വർണം മാത്രമാണ് ഇന്ത്യയിലെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്നത്. പല വിദേശ രാജ്യങ്ങളും തങ്ങളുടെ സ്വർണം സൂക്ഷിച്ചിരിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ്. റിസർവ് ബാങ്കും ഇന്ത്യയുടെ വിദേശത്തുള്ള സ്വർണത്തിന്റെ വലിയൊരു ഭാഗവും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്നതിൽ നിന്ന് 100 ടൺ സ്വർണമാണ് ഇന്ത്യയിൽ എത്തിച്ചത്.

മാർച്ച് മാസം ആണ് ലണ്ടനിൽ നിന്ന് സ്വർണം ഇന്ത്യയിൽ എത്തിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന ചർച്ചകളാണ് സ്വർണം എത്തിക്കുന്നതിന് മുന്നോടിയായി നടന്നത്. ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സർക്കാരിന്റെ വിവിധ ഏജൻസികൾ എന്നിവ സംയുക്തമായി പ്രവർത്തിച്ചാണ് സ്വർണം എത്തിച്ചത്. പ്രത്യേക വിമാനത്തിൽ കനത്ത സുരക്ഷയിൽ എത്തിച്ച സ്വർണം ഇപ്പോൾ മുംബയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ ലോക്കറിലും നാഗ്‌പൂരിലും ആണ് സൂക്ഷിച്ചിരിക്കുന്നത്.

സ്വർണം ഇന്ത്യയിൽ എത്തിക്കുന്നതിന് ചില ഇളവുകൾ കേന്ദ്ര സർക്കാർ നൽകിയിരുന്നു. കസ്റ്റംസ് തീരുവ പൂർണമായും കേന്ദ്രം ഒഴിവാക്കി. എന്നാൽ, ഇറക്കുമതിക്ക് ഏർപ്പെടുത്തുന്ന ജിഎസ്‌ടിയിൽ ഇളവ് അനുവദിച്ചില്ല. ഈ നികുതി വിഹിതം വിവിധ സംസ്ഥാനങ്ങളും കേന്ദ്രവുമായി പങ്കുവയ്‌ക്കുന്നതാണ്. അതിനാലാണ് നികുതി ഇളവ് നൽകാത്തത്.

1991ൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചന്ദ്രശേഖർ സർക്കാർ സ്വർണം പണയം വച്ചിരുന്നു. എന്നാൽ, ഇന്ത്യൻ സാമ്പത്തിക രംഗം പിന്നീട് ശക്തമാകാൻ തുടങ്ങിയതോടെ റിസ‌ർവ് ബാങ്ക് സ്വർണം വാങ്ങി ശേഖരിക്കാൻ തുടങ്ങി. 15 വർഷങ്ങൾക്ക് മുമ്പ് ഐഎംഎഫിൽ നിന്ന് ഇന്ത്യ 200 ടൺ സ്വർണം വാങ്ങിയിരുന്നു. അതിനുശേഷം ഓരോ വർഷവും സ്വർണം വാങ്ങി ശേഖരിക്കാൻ തുടങ്ങി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27.5 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാങ്ങിയിരുന്നു. 2019 ല്‍ ഇന്ത്യയുടെ പക്കല്‍ ഉണ്ടായിരുന്നത് 618.2 ടണ്‍ സ്വര്‍ണം ആയിരുന്നു. 2023-ല്‍ അത് 794.6 ടണ്ണും 2024 ല്‍ 822.1 ടണ്‍ സ്വര്‍ണവും ആയി ഉയര്‍ന്നു. വിദേശത്ത് ശേഖരം കൂടിക്കൂടിവരുന്ന സാഹചര്യത്തില്‍ അതില്‍ നല്ലൊരു ഭാഗം ഇന്ത്യയിലേക്ക് മാറ്റാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് ആദ്യ ഘട്ടത്തില്‍ 100 ടണ്‍ സ്വര്‍ണം ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GOLD, LONDON, RBI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.