ആലപ്പുഴ: മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത പൊലീസുകാരനെതിരെ നടപടി. ചങ്ങനാശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന കെ എഫ് ജോസഫിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഡിവെെഎസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആലപ്പുഴ വാടക്കൽ സ്വദേശിയാണ് കെ എഫ് ജോസഫ്. ആലപ്പുഴ സൗത്ത് പൊലീസ് നേരത്തെ ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസുകാരന്റെ അതിക്രമത്തിൽ ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു. ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച മകന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതിന്റെ മനോവിഷമത്തിലാണ് ഹോട്ടലിൽ ആക്രമിച്ചതെന്നും മദ്യപിച്ചതോടെ തന്റെ മനോനില തെറ്റിയെന്നും ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചങ്ങനാശേരിയിൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വടിവാൾ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരൻ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹോട്ടലിനകത്തേക്ക് ബൈക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. വൈകിട്ട് നാലരയോടെ കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമങ്ങൾ അരങ്ങേറിയത്. ബൈക്കിന് മുന്നിൽ വടിവാൾ വെച്ചുകൊണ്ടാണ് സിവിൽ പൊലീസ് ഓഫീസറായ കെ ജെ ജോസഫ് ഹോട്ടലിൽ എത്തിയത്.
ആദ്യം ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ഇരുചക്രവാഹനം ഹോട്ടലിലേയ്ക്ക് ഓടിച്ചു കയറ്റി. ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫ് മദ്യലഹരിയിൽ ആയിരുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിന്ന് രണ്ട് പൊലീസുകാർ എത്തിയിട്ടും ജോസഫ് പിന്മാറാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ പിടികൂടി പൊലീസുകാർക്ക് കൈമാറുകയിരുന്നു.
വെെകിട്ടോടെ ജോസഫിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനമാക്കി ജോസഫിനെ സസ്പെൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |