സംസ്ഥാനത്ത് എവിടെയെങ്കിലുമൊരിടത്ത് ലഹരി പദാർത്ഥങ്ങൾ പിടിച്ചതുമായി ബന്ധപ്പെട്ട വാർത്തയില്ലാതെ ഒരു ദിവസവും കടന്നുപോകുന്നില്ല! കഴിഞ്ഞ നാലഞ്ചുവർഷത്തിനിടെ ലഹരിക്കടത്തിന്റെ തോത് പത്തിരട്ടിയെങ്കിലും കൂടിയിട്ടുണ്ടാകും. എന്നു മാത്രമല്ല, കഞ്ചാവ് പോലെയുള്ള പഴയ ലഹരിവസ്തുക്കളുടെ സ്ഥാനത്ത് എം.ഡി.എം.എ ഉൾപ്പെടെ അതിമാരകമായ രാസലഹരി പദാർത്ഥങ്ങളാണ് ഇപ്പോൾ അധികം.
സംസ്ഥാനത്ത് പുതിയ അദ്ധ്യയനവർഷം തുടങ്ങുകയാണ്. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണത്രെ ഇപ്പോൾ ലഹരിക്കടത്തിൽ അധികവും. കുട്ടികൾക്ക് ലഹരിപദാർത്ഥങ്ങൾ വില്ക്കുക മാത്രമല്ല, അവരെ കാരിയർമാരോ വില്പനക്കാരോ ഒക്കെയാക്കി മാറ്റുന്ന വൻ റാക്കറ്റുകളാണ് സ്കൂൾ പരിസരങ്ങളിൽ കഴുകൻ കണ്ണുകളുമായി തക്കംപാർത്തിരിക്കുന്നത്. ലഹരി ഇടപാടിൽ തുടങ്ങുന്ന ബന്ധം പിന്നീട് ലൈംഗിക പീഡനങ്ങളിലേക്കും തട്ടിക്കൊണ്ടുപോകലിലേക്കുമൊക്കെ പരിണമിച്ചേക്കാം.
ഉപയോഗിച്ചു തുടങ്ങിയാൽ ഇത്തരം ലഹരിയുടെ പിടിയിൽനിന്ന് ഒരിക്കലും മുക്തരാകാൻ കഴിയില്ലെന്നതാണ് ദുരന്തം. മാത്രമല്ല, ഈ റാക്കറ്റിന്റെ കെണിയിൽ അകപ്പെട്ടുപോയാൽ അതു പിന്നീട് കടുത്ത സമ്മർദ്ദങ്ങളിലേക്കും ഭീഷണികളിലേക്കും വഴിമാറുകയും ചെയ്യും. രക്ഷപ്പെടാൻ പഴുതില്ലാത്ത കെണിയാണ് ലഹരിയുടെ ലോകമെന്ന് ചുരുക്കം. കഴിഞ്ഞ അദ്ധ്യയന വർഷം നമ്മുടെ ചില പ്രമുഖ വിദ്യാലയങ്ങളിൽ നിന്നുപോലും ലഹരിവസ്തുക്കൾ പിടിച്ചെടുത്തത് ഓർക്കുന്നു. ഗേൾസ് സ്കൂളുകൾ പോലുമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ.
അദ്ധ്യാപകരും രക്ഷിതാക്കളും മാത്രമല്ല, പൊതുസമൂഹമൊന്നാകെ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. സ്കൂൾ കുട്ടികളെ റാഞ്ചുന്ന ലഹരി റാക്കറ്റുകളെ പൂട്ടാൻ പ്രത്യേക ഓപ്പറേഷൻ നടപ്പാക്കുമെന്ന് എക്സൈസ് വകുപ്പ് പറഞ്ഞിട്ടുണ്ട്. പൊലീസും എക്സൈസും ഇക്കാര്യം ഏറ്റവും വലിയ പരിഗണന നല്കി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം, മറ്റൊരു കുറ്റകൃത്യവും പോലെയല്ല, കുടുംബങ്ങളുടെയും സമൂഹത്തിന്റെ തന്നെയും നാശത്തിലേക്ക് നരകവാതിൽ തുറക്കുന്നതാണ് ലഹരി ഉപയോഗം.
പി.കെ. സിനിമോൾ
പത്തനാപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |